Binoy Viswam

കണ്ണൂരില്‍ നിന്ന് സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്ന് സിപിഐയുടെ രൂക്ഷവിമര്‍ശനം. ജനവികാരവും വിശ്വാസവും സിപിഐ എന്നും മാനിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം മുഖ്യമന്ത്രിയെന്ന് എഐവൈഎഫും വിമര്‍ശനമുയര്‍ത്തി 

പി ജയരാജന്‍റെ മകനെ സ്വര്‍ണ പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന് മനു തോമസ് ആരോപണത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം മൗനം പാലിക്കുമ്പോളാണ് കണ്ണൂരിലെ സംഭവവികാസങ്ങളില്‍ സിപിഐയുടെ രൂക്ഷവിമര്‍ശനം.  പ്രസ്താവനായിട്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്സ. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണ് കണ്ണൂര്‍. സമൂഹ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്കും ചെറുതല്ലെന്നും വിമര്‍ശനം .   

പ്രസ്ഥാനത്തില്‍ വിശ്വാസം അര്‍പ്പിച്ച  ജനങ്ങളോട് നീതികാണിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്.  ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവര്‍ക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ബിനോയ് വിശ്വം അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.  ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സി പി ഐ എന്നും മാനിക്കുമെന്നു ഉറപ്പ് നല്‍കിയാണ് ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവന അവസാനിക്കുന്നത്. 

ENGLISH SUMMARY:

Stories of underworld debauchery are an insult to Red Flag; CPI