v-sivankutty-02

നിയമസഭയിലെ കയ്യാങ്കളി തെറ്റായിപ്പോയെന്ന വികാരം മുന്‍മന്ത്രി കെ.ടി.ജലീലിന് അന്ന് ഇല്ലായിരുന്നോ എന്ന് മന്ത്രി  വി.ശിവന്‍കുട്ടി. വിചാരണ തുടങ്ങാനിരിക്കെ സംഭവം ശരിയെന്നോ തെറ്റെന്നോ പറയാന്‍ ഞാനില്ല. ജലീലിന്‍റേത് വ്യക്തിപരമായ  പ്രതിരണമാണെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് മനോരമ ന്യൂസിനോട് പറഞ്ഞു

 

ജലീല്‍ ഫെയ്സ് ബുക്കില്‍ പറഞ്ഞതെന്ത്

എന്നാലും അസംബ്ലിയില്‍ ഇ.പി.ജയരാജന്‍റെ കൂടെനിന്ന്  സ്പീക്കറുടെ ചെയര്‍ വലിച്ചിട്ടത് ശരിയായില്ല.താങ്കള്‍  അസംബ്ലിയില്‍ പോയിരുന്നില്ലെങ്കില്‍ PSMO  കോളജില്‍ പ്രിന്‍സിപ്പാളാകേണ്ട ആളായിരുന്നു.കോളജില്‍ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടായാല്‍  താങ്കള്‍ വരുമ്പോള്‍  താങ്കളുടെ ചെയര്‍  വിദ്യാര്‍ഥികള്‍ വലിച്ചെറിഞ്ഞാല്‍  എന്തായിരിക്കും നിലപാട്? ഫസല്‍ ഷുക്കൂറെന്നയാളുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇതായിരുന്നു

ഞാന്‍ ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു.അതൊരു അബദ്ധമായി പോയി .മനുഷ്യനല്ലേ വികാരത്തള്ളിച്ചയില്‍  സംഭവിച്ച ഒരു കൈപ്പിഴ .  പോസ്റ്റിന് കീഴെ കെ ടി ജലീലിട്ട മറുപടി ഇതായിരുന്നു 

2015ൽ കെ.എം.മാണിയുടെ ബജറ്റ് അവതരണത്തെ എതിർത്തുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിനിടെയാണ് സ്പീക്കറുടെ ചെയര്‍ ഇടത് അംഗങ്ങള്‍ വലിച്ച് താഴെയിട്ടത് . ജലീല്‍ അതൊരബദ്ധമായെന്ന്  പറഞ്ഞ്  ആ നടപടിയെ  തള്ളിയത്  ഇപ്പോള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ് . ഈ തിരിച്ചറിവ് മന്ത്രി ശിവൻകുട്ടിയിൽ നിന്നും ഇ.പി.ജയരാജനിൽ നിന്നും കേരളം ഒരുകാലത്തും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ഇടത് ബുദ്ധിജീവിയായ തോമസ് ഐസക്ക് ഇങ്ങനെയൊരു പ്രതികരണത്തിന് തയ്യാറുണ്ടോ എന്നാണ് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി ടി ബലറാമിന്‍റെ ചോദ്യം . ആഭ്യന്തരവകുപ്പിനെതിരെ അന്‍വര്‍ കൊളുത്തിയ വിവാദം കത്തിപ്പടരുന്നതിനിടെയാണ് ഇടതുപക്ഷത്തിന് കളങ്കമായ നിയമസഭാ കയ്യാങ്കളിയിലെ ജലീലിന്റെ വീണ്ടുവിചാരം പുതിയ  ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്,

ENGLISH SUMMARY:

V Sivankutty on KT Jaleel's statement Pushing Speaker's chair a mistake