എന്‍.സി.പിയിലെ മന്ത്രി പദത്തിനായി ഒന്നിച്ച് സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോയും, കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസും. ഇതുവരെ ഒപ്പം നിന്നവരുടെ കാലുമാറ്റത്തിൽ നീരസം പ്രകടിപ്പിച്ച് മന്ത്രി എ.കെ. ശശീന്ദ്രനും. തൃപ്തിയും അതൃപ്തിയും പുകയുന്ന മന്ത്രി വിഷയത്തിൽ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം വരും.
ദേശീയ പ്രസിഡന്റ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കൊച്ചിയിലെത്തിയ തോമസ് കെ. തോമസ് എം.എം.എൽ.എ പറഞ്ഞത് മന്ത്രി സ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നും നല്ല കാര്യം പ്രതീക്ഷിക്കുന്നുവെന്നും. തീരുമാനം ദേശീയ പ്രസിഡന്റ് പറയും എന്ന വാചകത്തിൽ പലതുമൊളിപ്പിച്ചാണ് തോമസ് കെ. തോമസ് നീങ്ങുന്നത്. എന്നാൽ മന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾ കൂടിക്കാഴ്ചയിൽ വന്നില്ലെന്ന് പറഞ്ഞ്, വാർത്തകൾ നിഷേധിച്ചുള്ള എ.കെ.ശശീന്ദ്രന്റെ പോക്കിൽ പന്തികേടുമുണ്ട്.
ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർ പറയുന്നു. ദേശീയ നേതൃത്വം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ, അഭിപ്രായവും, നിലപാടും കാക്കുകയാണ് മന്ത്രി വിഷയത്തിൽ എന്‍.സി.പി ദേശീയ നേതൃത്വവും, സംസ്ഥാന നേതൃത്വവും. ഇക്കാര്യത്തിൽ പി.സി. ചക്കോയുടെ അനുമതിയോടെ തന്നെ അനുകൂല നിലപാട് തോമസ് കെ.തോമസ് വിഭാഗം ഉറപ്പിച്ചുവെന്നാണ് വിവരം. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കാതെ സമവായത്തിലൂടെ പ്രഖ്യാപനം നടത്തുന്നതിനാണ് ഒരാഴ്ചത്തെ കാലാവധിയെന്നും തോമസ് കെ. തോമസ് വിഭാഗം പറയുന്നു.