pv-anwar-full-press-meet

തന്റെ പരാതികളിൽ‌ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ് തുടങ്ങിയ പി.വി. അൻവർ എംഎൽഎ. വാര്‍ത്താസമ്മേളനത്തിനൊടുവില്‍ ഇടതുപാളയം വിട്ട് പുറത്തേക്ക് എന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിക്കും സിപിഎം നേത്യത്വത്തിനും നേരെ രൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ ഉന്നയിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിനുമുന്നില്‍ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ഥന മാനിച്ച് പൊതു പ്രസ്താവനകള്‍ അവസാനിപ്പിച്ചതായിരുന്നു.അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമേ പ്രതികരിക്കൂ എന്ന് വാക്ക് നല്‍കിയിരുന്നു. പാര്‍ട്ടിയുടെ അഭ്യര്‍ഥനയില്‍ പറഞ്ഞത് ഗൗരവമായി പരിശോധിക്കും, ഉചിതമായ തീരുമാനങ്ങളുണ്ടാകും. കേസിന്‍റെ കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്നാണ് പറഞ്ഞത്. അത് വിശ്വസിച്ചാണ് പാര്‍ട്ടി നിര്‍ദേശം മാനിച്ചത്.

കേസന്വേഷണം കൃത്യമായല്ല എന്ന് ബോധ്യപ്പെട്ടു. മരംമുറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതി അന്വേഷിക്കുന്ന രീതി പരിതാപകരം. മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദിന്‍റെ മൊഴിയെടുത്തു. അദ്ദേഹം മുറിച്ച മരക്കുറ്റിയുടെ ഫോട്ടോ കാണിച്ചു. അതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കില്ല. നേരില്‍ കൊണ്ടുപോയാല്‍ കാണിക്കാം എന്ന് പറഞ്ഞു. അതിന് പൊലീസ് അയല്‍വാസിയുട വീട്ടില്‍ പോയി മുന്‍പുള്ള എസ്പി മുറിച്ചതാണെന്ന് പറയണം എന്ന് പറഞ്ഞതായി ഇന്‍റര്‍വ്യൂ വന്നു

ഐജി സ്റ്റേറ്റമെന്‍റ് എടുത്തപ്പോള്‍ പറഞ്ഞത് 188 സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 25 ആളുകളെയെങ്കിലും പോയി കണ്ട് അന്വേഷിക്കണം. സത്യാവസ്ഥ പുറത്തുവരും. എവിടെ നിന്നാണ ്സ്വര്‍ണം പിടിച്ചത്. എവിടെ വച്ചാണ് ചോദ്യംചെയ്തത്്. എപ്പോഴാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ കാര്യങ്ങള്‍ സംബന്ധിച്ച് ആരുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിയതായി എനിക്ക് അറിവില്ല.

റിധാന്‍ വധക്കേസില്‍ അന്വേഷണസംഘത്തിന്‍റെ പരിധിയിലാണ്. സ്വകാര്യമായ അന്വേഷണം നടത്തുന്നു. അതിനെ മറികടക്കാന്‍ എടവണ്ണ പൊലീസ് കുറ്റപത്രം നല്‍കി മഞ്ചേരി കോടതിയില്‍ മൂന്നുദിവസം മുന്‍പ് പെറ്റീഷന്‍ കോടതിയില്‍ നിര്‍ണായക തെളിവുണ്ടായിരുന്നത് ഫോണിലാണ്. അത് തട്ടിയെടുക്കാന്‍ വന്നവരാണ് റിധാനെ കൊന്നത്. ആ ഫോണിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭ്യമായതുകൊണ്ട് വിചാരണ നിര്‍ത്തിവച്ച് പുനരന്വേഷണം. പാര്‍ട്ടി എനിക്ക് നല്‍കിയ ഉറപ്പ് പാടേ ലംഘിച്ചുപോകുന്നു

മുഖ്യമന്ത്രിയടക്കം എന്നെ കള്ളക്കടത്ത് സംഘത്തിന്‍റെ പിന്നാമ്പുറ പ്രവര്‍ത്തകന്‍ എന്ന് സംശയിക്കുന്ന തരത്തില്‍ ചിത്രീകരിച്ചു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ശ്രദ്ധിച്ചുകാണും. ആരോപണത്തിനു പിന്നില്‍ പിവി അന്‍വറാണോ എന്ന് ചോദിച്ചപ്പോള്‍ ഹഹഹ എന്ന് ചിരിച്ചശേഷം നിങ്ങള്‍ പറ എന്നാണ് പറഞ്ഞത്. പിവി അന്‍വര്‍ കള്ളക്കടത്ത് സംഘത്തിന്‍റെ ആളാണോ എന്ന സംശയം ഉണ്ടാക്കുകയല്ലേ ചെയ്തത്.

കേരളത്തില്‍ ഒരു റിയാസിനെ മാത്രം നിലനിര്‍ത്താനാണോ പാര്‍ട്ടി..?’

കള്ളക്കടത്തുകാരെ മഹത്വവല്‍കരിക്കുന്നുവെന്ന് പറഞ്ഞു. മുഖം തിരിച്ചിരുത്തി സംസാരിച്ചു. എന്നെ സംബന്ധിച്ചിടത്തോളെ അങ്ങേയറ്റം ‍ഡാമേജ് ഉണ്ടാക്കിയ കാര്യമാണ്. അത്രയും കടന്ന് പറയേണ്ടിയിരുന്നില്ല. എന്നെ കുറ്റവാളിയാക്കുന്നു പാര്‍ട്ടി അത് തിരുത്തും എന്ന് പ്രതീക്ഷിച്ചു. അന്വേഷിക്കട്ടെ നോക്കട്ടെ എന്നെങ്കിലും പറയും. എട്ടുവര്‍ഷമായിട്ടല്ല ഞാന്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. ഡിഐസി തിരിച്ച് കോണ്‍ഗ്രസില്‍ പോയശേഷം ഞാന്‍ സിപിഎമ്മിനൊപ്പമാണ്. അങ്ങനെയുള്ള വ്യക്തിയോട് കുറഞ്ഞ പക്ഷം..!

ഏറ്റവും സാധാരണക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകനും മനസിലാകുന്ന സാധാരണ ഭാഷയിലാണ് പരാതി കൊടുത്തത്. പി.ശശിയും ഞാനും പത്തുനാല്‍പത് വര്‍ഷമായി പാര്‍ട്ടിയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതാണ്, ശശിക്കെതിരായ പ്രഥമദൃഷ്ട്യാ കഴമ്പില്ല എന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. അങ്ങനെ വന്നാല്‍ പരാതി സ്വാഭാവികമായും ചവറ്റുകൊട്ടയില്‍ എറിയുകയല്ലേ ചെയ്യുക.

ഇനിയും ഇവര്‍ക്കൊക്കെ വിധേയപ്പെട്ട് നില്‍ക്കാന്‍ തല്‍ക്കാലം എനിക്ക് സൗകര്യമില്ല

പാര്‍ട്ടി ലൈനിന് വിപരീതമായി പ്രവര്‍ത്തിക്കാനോ പറയാനോ അല്ല ഇവിടെ ഇരിക്കുന്നത്. പാര്‍ട്ടിയുമായി അങ്ങേയറ്റം സഹകരിച്ച് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് തന്നെയാണ് ഞാന്‍ വരുന്നത്. അവരുടെ വികാരവുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ് ഞാന്‍ പറഞ്ഞത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടടി അധികം കിട്ടും. ഇതിനെല്ലാം കാരണക്കാരന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്.

മുഖ്യമന്ത്രി എന്തുചെയ്തു. 1500 ഗ്രാമിന്‍റെ പാന്‍റും ഷര്‍ട്ടും കത്തിക്കുന്ന കാര്യം പറഞ്ഞു. അജിത് കുമാര്‍ എഴുതിക്കൊടുത്തതായിരിക്കും ഇതൊക്കെ. അല്ലാതെ മുഖ്യമന്ത്രിക്ക് ഇതൊന്നും അറിയില്ലല്ലോ. അങ്ങനെയല്ലെന്ന് ഞാന്‍ തെളിയിക്കേണ്ടേ? എനിക്ക് ഇനി പ്രതീക്ഷ കോടതിയാണ്. അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയാണ്. നീതിപൂര്‍വകമായി ഒന്നും നടക്കുന്നില്ല.

പാര്‍ട്ടിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ഇന്ന് ഇവിടെ കാണാന്‍ ഇടയായ കാരണം ഇതാണ്. സ്വര്‍ണക്കടത്തില്‍ നിന്ന് സ്വര്‍ണം അടിച്ചുമാറ്റുന്ന കാര്യത്തില്‍ ഞാന്‍ തന്നെ അന്വേഷണ ഏജന്‍സിയായി മാറി. കേസില്‍പ്പെട്ടവരോടും ബന്ധുക്കളോടും സ്വകാര്യമായി സംസാരിച്ചു. വീടുകളില്‍ പോയി സംസാരിച്ചു. എന്‍റെ വീട്ടില്‍ വിളിപ്പിച്ചു. സ്വകാര്യ സ്ഥലത്തേക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രി പറഞ്ഞത് ഇതിന്റെ പിന്നില്‍ അന്‍വറാണോ എന്നാണ്. വാട്സാപ് നമ്പറില്‍ അജിത് കുമാര്‍ പറഞ്ഞുകൊടുത്ത ആ കഥയിലേക്ക് എന്നെ കൊണ്ടുവന്ന് മുഖ്യമന്ത്രി എന്നെ പ്രതിയാക്കാന്‍ ശ്രമിച്ചു. ഇവിടെനിന്ന് എന്നെ പിടിച്ചുകൊണ്ടുപോകുമോയെന്ന് അറിയില്ല. അജിത് കുമാര്‍ എന്ന നൊട്ടോറിയസ് ക്രിമിനല്‍ ആണ്. മുഖ്യമന്ത്രി മലപ്പുറത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ വിളിക്കണ്ടേ. കൊണ്ടോട്ടി അങ്ങാടിയിലുള്ള ജോലിക്കാര്‍ക്കുവരെ അറിയാം. ഞാന്‍ കേസില്‍ ബുക്ക് ചെയ്യപ്പെടുന്ന അവസ്ഥയാണ്. എന്‍റെ പിന്നാലെ പൊലീസ് ഉണ്ട്. ഇന്നലെ രാത്രി രണ്ട് പൊലീസുകാര്‍ വീടിനടുത്ത് വന്നു. ഗേറ്റടയ്ക്കാത്ത വീടാണ് എന്‍റെ വീട്.

രാഹുലിന്റെ കുടുംബത്തോട് ഇന്നും ബഹുമാനം

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിറ്റിങ് ജ‍‍‍ഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം. 188 കേസുകള്‍, ഹൈക്കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ വച്ച്  അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? തയാറുണ്ടോ? അതല്ല, എഡിജിപി കൊണ്ടുപോയി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലേക്ക് സിഎം എത്തിയോ എന്ന് സിഎമ്മും പാര്‍ട്ടിയും പരിശോധിക്കണം. കോടതിയുടെ രേഖകളുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി

ഇതാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, പി.വി.അന്‍വര്‍ കള്ളക്കടത്തുകാരുടെ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവനാണോ എന്ന ചോദ്യം കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തട്ടെ. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇതിന് തയാറുണ്ടോ എന്നാണ് എനിക്ക് വീണ്ടും ആവര്‍ത്തിച്ച് ചോദിക്കാനുള്ളത്. 

സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ വച്ച് ഈ 188 കേസും പുനരന്വേഷണം നടത്തി, ഇതിന്‍റെ യാഥാര്‍ഥ്യം, എത്ര കിലോ സ്വര്‍ണമാണ് സുജിത് ദാസും എഡിജിപി അജിത് കുമാറും. പി.ശശിയും കൂടി തട്ടിയെടുത്തത് എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ?

102 സിആര്‍പിസി ആണ് ഞാന്‍ എപ്പോഴും പറയുന്നത്. കളവുമുതലായി കിട്ടിയ സാധനം തിരിച്ചുകൊടുക്കാന്‍ സിഎംപി ആണ്. എഫ്.ഐആര്‍ പോലും വേണ്ട. സിഎംപി പ്രകാരമാണ് തിരിച്ചുകൊടുക്കുന്നത്. അതില്‍ ഗോള്‍ഡ് ഉണ്ടോയെന്ന് ആ ഡോക്യുമെന്റ് കൊണ്ട് പറ്റുന്നില്ല. 

മഹസര്‍ റിപ്പോര്‍ട്ടാണ് കോടതിയില്‍ തപ്പുന്നത്. അത് ഇതുവരെ കിട്ടിയിട്ടില്ല. അതാണ് പറയുന്നത് ഈ പ്രൊസീജ്യര്‍ പ്രകാരമല്ല സ്വര്‍ണം കണ്ടെടുക്കേണ്ടത്. അത് കസ്റ്റംസ് ആക്ട് പ്രകാരമാണ് കണ്ടെടുക്കേണ്ടത്. അവിടെ നിന്ന് അത് കിട്ടിയാല്‍ നേരെ എയര്‍പോര്‍ട്ടിലാണ് കൊടുക്കേണ്ടത്. അവരാണ് അതിന്‍റെ പ്രൊസീജ്യര്‍ ചെയ്യേണ്ടത്. പൊലീസ് ചെയ്യേണ്ടത് റിവാര്‍ഡ് വാങ്ങിയെടുക്കലാണ്. പക്ഷേ ഇതില്‍ റിവാര്‍ഡ് കിട്ടില്ല. എന്താ കാരണമെന്നറിയാമോ. കാരണം ഇന്‍ഫോര്‍മര്‍ കസ്റ്റംസ് ആണ്. പാസഞ്ചര്‍ ഈ സാധനം ശരീരത്തിനുള്ളിലും ബാഗിലും ഒളിപ്പിച്ചുവരുമ്പോള്‍ അവിടെ സ്കാന്‍ചെയ്യുമ്പോള്‍ കസ്റ്റംസുകാര്‍ അവിടെ കാണുന്നുണ്ട്. 

കണ്ടാല്‍ അവര്‍ക്കങ്ങ് പിടിച്ചാല്‍ പോരേ? അവര്‍ പിടിക്കുന്നില്ല. അവരാണ് പുറത്തുനില്‍ക്കുന്ന സുജിത് ദാസിന്‍റെ പൊലീസ് ടീമിനെ വിവരം കൊടുക്കുന്നത്. കാരണം ഇവിടെ എടുത്താല്‍ അതിന്‍റെ പെര്‍സന്റേജിന് പരിമിതിയുണ്ട്.  പുറത്തുകടന്നാല്‍ 30–40–50 ശതമാനം വിഴുങ്ങാം. 

മുഖ്യമന്ത്രി മനസിലാക്കേണ്ടത് ഇതാണ്. 129 കേസ് മലപ്പുറം ജില്ലയില്‍ നിന്നാണ് പിടിച്ചതെന്ന് പറഞ്ഞില്ലേ. ഈ കരിപ്പുര്‍ എയര്‍പോര്‍ട്ട് മലപ്പുറം ജില്ലയിലല്ലേ. തിരുവനന്തപുരത്ത് ഇരിക്കുന്നവന് മനസിലാവില്ല. കോഴിക്കോട് എയര്‍പോര്‍ട്ട് എന്ന് പറയും ഇതിന്. കോഴിക്കോട് എയര്‍പോര്‍ട്ട് എന്നാണ് ജനം തെറ്റിദ്ധരിക്കുക. ആ എയര്‍പോര്‍ട്ടിന്‍റെ പരിസരത്ത് പിടിച്ചാല്‍ അത് മലപ്പുറം ജില്ലയാണ്.

അപ്പോള്‍ മലപ്പുറം ജില്ല എന്ന് ഇങ്ങനെ ആവര്‍ത്തിക്കുന്നുണ്ടല്ലോ. എന്താ ഉദ്ദേശ്യം? സത്യസന്ധമായി പറയേണ്ടേ അദ്ദേഹം? ആ എയര്‍പോര്‍ട്ട് അവിടെ ആയതുകൊണ്ടും ആ എയര്‍പോര്‍ട്ടിന്‍റെ മുറ്റത്തുനിന്ന് പിടിക്കുന്നതും കൊണ്ടാണ് 129 കേസ് മലപ്പുറം ജില്ലയില്‍ ആയത്. അവിടെനിന്ന് 7 കിലോമീറ്റര്‍ കടന്നാല്‍ കോഴിക്കോട് ജില്ലയാണ്. ഈ പയ്യന്‍ മഞ്ചേരിയില്‍ ആണ് പക്ഷേ മലപ്പുറം ജില്ലയാ. പടിഞ്ഞാറേക്ക് 8 കിലോമീറ്റര്‍ പോയാല്‍ കോഴിക്കോട് ജില്ലയാണ്. 

ഇവിടെ പൊലീസിന്‍റെ ഏകപക്ഷീയമായ, വര്‍ഗീയമായ നിലപാടുകള്‍ ഏറെക്കാലമായി ഞാന്‍ ചോദ്യംചെയ്യുന്നതാണ്. എത്രതവണ ഞാന്‍ പാര്‍ട്ടിക്ക് കത്തുകൊടുത്തിട്ടുള്ളതാണ്. ഇന്ന് കേരളത്തില്‍ നീതി കിട്ടാത്തത് ആര്‍ക്കാണ്? ഒന്ന് പാര്‍ട്ടി സഖാക്കളാണ്. പൊലീസ് സ്റ്റേഷനില്‍ ഒരു നീതിയും കിട്ടാത്തത്. രണ്ട് ന്യൂനപക്ഷങ്ങള്‍ക്കാണ്.  ആരാ പല പൊലീസ് സ്റ്റേഷനുകളും കൈകാര്യം ചെയ്യുന്നത്? ഈ പറയുന്ന വര്‍ഗങ്ങള്‍ തന്നെയാണ്. കൊടുത്ത കത്തുകള്‍ക്കും പറഞ്ഞ പരാതികള്‍ക്കും ഒരു നടപടിയും ഉണ്ടായിട്ടില്ല.

സാജന്‍ സ്കറിയ വിഷയവുമായി ബന്ധപ്പെട്ട് പി.ശശിയുമായി ഞാന്‍ പാടേ അകന്നു. നവകേരള സദസില്‍ യൂട്യൂബര്‍ വന്ന് പ്രശ്നമുണ്ടാക്കിയപ്പോള്‍ സഖാക്കള്‍ പ്രശ്നമുണ്ടാക്കി. സഖാക്കള്‍ കൈകാര്യം ചെയ്തു. മുഖ്യമന്ത്രി പിറ്റേന്ന് പറഞ്ഞത് പതിനായരത്തോളം ആളുകള്‍ വന്ന് എണ്ണായിരത്തോളം പരാതികള്‍ കിട്ടി. അവര്‍ക്കൊന്നും പ്രശ്നമുണ്ടായില്ല. അവന്‍ പ്രശ്നമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഉണ്ടായിരിക്കും. 

അത് കഴിഞ്ഞ് 1 മണിക്കൂര്‍ കഴിഞ്ഞ് 11 സഖാക്കളുടെ പേരില്‍ കളവുകേസ് എടുത്തു. ഈ നവകേരള സദസ് നടത്തിയ കണ്‍വീനര്‍ പ്രതിയാണ്. ഒരുപാട് തവണ ശശിയെ വിളിച്ചു. ഫോണ്‍ എടുത്തിട്ടില്ല. എഡിജിപിയെ വിളിച്ചു. ആര്‍എസ്എസ് വല്‍കരണം, ഏകപക്ഷീയമായ സഖാക്കളെ അടിച്ചമര്‍ത്തല്‍ ഇതിനെതിരെ എനിക്ക് വികാരമുണ്ടായിരുന്നു. ഞാന്‍ അവരെ ചാമ്പാന്‍ നടക്കുകയായിരുന്നു. ഞാന്‍ പൊലീസ് അസോസിയേഷനില്‍ പ്രസംഗിച്ചു. താന്തോന്നിത്തക്കെത്തുറിച്ച് പറഞ്ഞു. മരംമുറി പരാതി കൊടുത്തു.

ക്യാംപ് ഓഫിസിനുമുന്നില്‍ കുത്തിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ടിട്ടും 12 മണി വരെ ഇരുന്നു ഈ വിഷയത്തില്‍ സിഎമ്മിന്‍റെ ഓഫിസില്‍ നിന്ന് വിളിക്കണമെന്ന് പറഞ്ഞു. വിളിച്ചില്ല. വീണ്ടും വാര്‍ത്താസമ്മേളനം നടത്തി. മുഖ്യമന്ത്രി എസ്.ഐ.ടി രൂപീകരിച്ചു. അപ്പോള്‍ എനിക്ക് തോന്നി ഉഷാറായി പോകുന്നുണ്ടെന്ന്. പൊലീസ് അസോസിയേഷനില്‍ മുഖ്യമന്ത്രി പ്രസംഗിച്ചു. പൊലീസിലെ പുഴുക്കുത്തുകളെ ഞാന്‍ അങ്ങോട്ടാക്കും ഒറ്റയൊരുത്തനെയും വെറുതെവിടില്ല. അള്ളാ ആശ്വാസമായല്ലോ. ഈ കാര്യം എവിടെയെങ്കിലും എത്തും.

വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും വിളിച്ചത്. . ഞാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ‌ പോയി. രാവിലെ 9 മണിക്ക് കാണാമെന്ന് പറഞ്ഞു. പിന്നീട് 12 മണിക്ക് വന്നാൽ മതിയെന്ന് പറഞ്ഞു. 12.30നാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി മാത്രമേയുള്ളു ആരുമില്ല. 11 പേജടങ്ങുന്ന പരാതി മുഖ്യമന്ത്രിക്ക് കൊടുത്തു. അദ്ദേഹം വളരെ റിലാക്സ്ഡ് ആയിരുന്ന് പരാതി വായിച്ചു. ഇടയ്ക്കിടയ്ക്ക് കണ്ണാടിയുടെ ഇടയ്ക്കുകൂടി നോക്കും. ഇത്ര ഗൗരവമാണല്ലോ ഈ പ്രശ്നങ്ങള്‍ എന്ന നിലയ്ക്ക്. ഞാന്‍ അങ്ങനെ ഇരുന്നു ഒരു സാധുവായി. ഇതെല്ലാം പുള്ളി വായിച്ചുകഴിഞ്ഞു. അതില്‍ ഒരു മൂന്നുനാല് വിഷയങ്ങള്‍ എന്നോട് ചോദിച്ചു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചത്. ഞാന്‍ എന്റെ ഉള്ളുതുറന്ന് സംസാരിച്ചു.  അദ്ദേഹം എന്‍റെ ഉള്ളെടുക്കാനാണ് ചോദിക്കുന്നതെന്ന് എനിക്കറിയില്ല. 

ഞാന്‍ എന്‍റെ പിതാവിന്‍റെ സ്ഥാനത്തുകണ്ട് ഏറ്റവും വിശ്വസ്തനായി നില്‍ക്കുന്ന ഒരു വ്യക്തിയുടെ അടുത്ത് ഈ കാര്യങ്ങള്‍ കൊടുക്കുകയാണ്. ഞാന്‍ ഉള്ളുതുറന്ന് ഈ കാര്യങ്ങള്‍ പറഞ്ഞു. അത് മുഴുവന്‍ കേട്ടു. അതുകഴിഞ്ഞ് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. എനിക്ക് സി.എമ്മിനോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. ആരും സി.എമ്മിനോട് പറയില്ല. ഇനി പറയുകയല്ലാതെ എനിക്ക് വേറെ നിവൃത്തിയില്ല എന്ന് പറഞ്ഞു. എന്നോടുപറഞ്ഞു നീ പറഞ്ഞോ എന്ന്.

സി.എമ്മേ അഞ്ചെട്ടുമാസം മുന്‍പ് സി.എമ്മിനോട് ഞാന്‍ പറഞ്ഞതാണ്. ഈ ശശിയും അജിത്കുമാറും ചതിക്കും. സി.എം സൂക്ഷിക്കണം. ഇവര്‍ കള്ളന്മാരാണ്. സി.എമ്മിന് ഓര്‍മയുണ്ടല്ലോ. എട്ടോ ഒന്‍പതോ മാസം മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവസാനം ഈ ഷാജന്‍ സ്കറിയയെ രക്ഷപെടുത്താന്‍ ഇവര്‍ കളിച്ച കളി എനിക്ക് ബോധ്യപ്പെടുകയാണ്. ആ തെളിവുകളോടെ ഞാന്‍ സി.എമ്മിനെ പോയി കാണുകയാണ്. അന്ന് ഷാജനെ ഡല്‍ഹിയില്‍ നിന്ന് രക്ഷപെടുത്താന്‍ കളിച്ച കളി ഞാന്‍ വിട്ട ആളുകള്‍ ഇത് നോക്കിക്കാണുകയാണ്. ആ കാര്യം കൃത്യമായി ഞാന്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുക്കുകയാണ്. അപ്പോള്‍ അദ്ദേഹം കസേരയിലിരുന്നിട്ട് നിശ്വസിച്ചു. എന്‍റെ ഹൃദയത്തില്‍ തട്ടിയ നിശ്വാസമാണ് അത്. എന്നിട്ട് അദ്ദേഹം കൈ കൊണ്ട് ആംഗ്യം കാട്ടിയിട്ട് പറഞ്ഞു ‘ഇങ്ങനെയൊക്കെയായാല്‍ എന്താ ചെയ്യുകയാണ് എന്ന്.  സത്യത്തില്‍ അത് എന്റെ മനസില്‍ കൊണ്ടു.

അപ്പോള്‍ എനിക്ക് മനസിലായി. എന്തോ ഒരു നിസഹായാവസ്ഥ എനിക്ക് ഫീല്‍ ചെയ്തു. അത് കഴിഞ്ഞു. ഞാന്‍ അത് മനസില്‍ വച്ചു. അതിനുശേഷമാണ് അരീക്കോട് സംഭവം. അതിനുശേഷം ഞാന്‍ ഇവരുടെ പിന്നാലെയാണ്. കാട്ടുകള്ളനാണ് ഈ പൊളിറ്റിക്കല്‍ സെക്രട്ടറി ഈ ശശി തന്നെയാണ് ഈ മനുഷ്യനെ വികൃതമാക്കുന്നത്.  പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയവും സി.എമ്മുമായി ചര്‍ച്ച ചെയ്യുന്നില്ല. പൊലീസില്‍ നടക്കുന്ന അഴിമതിയും അരാജകത്വവും നിരവധി അനവധി തവണ പറഞ്ഞിട്ടും ഒരനക്കവുമില്ല.  അപ്പോള്‍ ഈ കാട്ടുകള്ളനെ അവിടെ നിന്ന് താഴെയിറക്കണമെന്ന് ഞാന്‍ അന്ന് ദൃഢപ്രതിജ്ഞ ചെയ്തതാണ്. അതിന്‍റെ ഭാഗമാണ് ഞാന്‍ ഈ അന്വേഷിച്ച് വരുന്നത്.

മുഖ്യമന്ത്രിയോട് ഞാന്‍ പറഞ്ഞു. എട്ടൊന്‍പത് മാസം മുന്‍പ് ഞാന്‍ പറഞ്ഞത് സിഎമ്മിന് ഓര്‍മയുണ്ടല്ലോ. അതിന് മറുപടിയൊന്നും പറഞ്ഞില്ല. ഒരു ചെറിയ ചിരി ചിരിച്ചു. യെസ് എന്ന പോലെ. 2021ല്‍ ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവം കൊണ്ടും പ്രവര്‍ത്തനം കൊണ്ടുമാണ്. ഞാനടക്കം ജയിച്ചത് സിഎമ്മിന്‍റെ വ്യക്തിപ്രഭാവം കൊണ്ടാണ്. സി.എമ്മേ നിങ്ങള്‍ കേരളത്തില്‍ കത്തിജ്വലിച്ചുനിന്ന ഒരു സൂര്യനായിരുന്നു. അത്ര ഇഷ്ടമായിരുന്നു ജനങ്ങള്‍ക്ക്. പക്ഷേ സി.എം അറിയുന്നില്ല, ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. ആ സൂര്യന്‍ കെട്ടുപോയി കേരളീയ പൊതുസമൂഹത്തില്‍. ഞാന്‍ ആത്മാര്‍ഥമായാണ് പറയുന്നത്. നെഞ്ചുതട്ടിയാണ്.

സി.എമ്മിന്‍റെ ഗ്രാഫ് ആ നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. നാട്ടില്‍ നടക്കുന്നത് സി.എമ്മിന് അറിയില്ല. ആ ഗ്രാഫ് പൂജ്യത്തില്‍ നിന്ന് തിരിച്ചുകയറിയിട്ടുണ്ട് സി.എമ്മേ. 25–30 ശതമാനം കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും സിഎമ്മിനോട് വെറുപ്പാണ്. ഞാന്‍ പറഞ്ഞത് കേട്ടിരിക്കുകയാണ് സി.എം. എന്നിട്ട് ഞാന്‍ തൊട്ടടുത്ത് ശശി ഇരിക്കുന്ന കാബിനിലേക്ക് കൈ ചൂണ്ടി. എന്നിട്ട് പറഞ്ഞു, ഇതിന്‍റെ മുഴുവന്‍ കാരണക്കാരന്‍ അവനാണ്. സി.എം ഇനിയും അവനെ വിശ്വസിക്കരുത്. ഇതെല്ലാം ഈ മനുഷ്യന്‍ സാകൂതം കേട്ടിരിക്കുകയാണ്. അപ്പോഴേക്കും എനിക്ക് തൊണ്ടയിടറി. സംസാരിക്കാന്‍ കഴിയാതായി. കണ്ണില്‍ നിന്ന് വെള്ളം വന്നു.  കാരണം അങ്ങനെയൊരു ഫീലിങ്ങില്‍. അങ്ങനെയല്ലേ നമ്മള്‍ ധരിച്ചുവച്ചത്. ഈ എട്ടുവര്‍ഷം ആ മനുഷ്യനെ സ്നേഹിച്ചത്. അദ്ദേഹം ഒരു തികഞ്ഞ സെക്കുലറിസ്റ്റും ഏറ്റവും നല്ല ഒരു കമ്യൂണിസ്റ്റും ഒരു അഴിമതിയും തൊട്ടുതീണ്ടാത്ത ഒരു മനുഷ്യനുമാണെന്ന ഉറച്ച വിശ്വാസത്തില്‍ എന്റെ പിതാവിനെപ്പോലെ ഞാന്‍ സ്നേഹിച്ച മനുഷ്യനാ. സ്വാഭാവികമായും നമ്മുടെ ഹൃദയം പൊട്ടിപ്പോകും. ഞാന്‍ കരഞ്ഞു അവിടെയിരുന്ന്.  പിന്നെ തിരിച്ചുവരാന്‍ അല്‍പം സമയമെടുത്തു.

മൂന്നുനാല് മിനിറ്റ് ഞാന്‍ അവിടെയിരുന്നു. കാരണം ഞാന്‍ കരഞ്ഞാല്‍ എന്‍റെ കണ്ണ് ചോരക്കട്ടയാകും (ചുവന്ന നിറമാകും). പുറത്ത് ആളുകള്‍ നില്‍ക്കുകയാണ്. എനിക്ക് സി.എമ്മിന്‍റെ കാബിനില്‍ നിന്ന് പുറത്തുകടക്കാന്‍ മാര്‍ഗമില്ല. അവിടെ ഇരുന്ന് കണ്ണൊക്കെ തുടച്ച് ഒന്നു ശാന്തമാകാന്‍ ശ്രമിച്ചു. ഒരു മൂന്നുമിനിറ്റ് എടുത്തിട്ടുണ്ടാകും.

അതിനുശേഷം ഞാന്‍ പറഞ്ഞു. സി.എമ്മേ ഈ അജിത്കുമാര്‍ ഈ അന്വേഷണത്തില്‍ ഉണ്ടായാല്‍ ഈ കേസില്‍ വലിയ പ്രയാസം വരും. അയാളെ മാറ്റിനിര്‍ത്തിക്കൂടേ. അയാളുടെ സ്വഭാവം ഈ കാര്യങ്ങള്‍ വായിച്ചപ്പോള്‍ത്തന്നെ സിഎമ്മിന് മനസിലായതല്ലേ. അപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു, അതിന് ഡിജിപി ഉണ്ടല്ലോ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഡിജിപി ആള് സാധുവല്ലേ സി.എമ്മേ, ഇത് എവിടെയെങ്കിലും എത്തുമോ. അപ്പോള്‍ സി.എം പറഞ്ഞു നമുക്ക് നോക്കാം എന്ന്. അപ്പോഴും ഞാന്‍ എന്താണ് വിചാരിക്കുന്നത്, ഇയാള്‍ വളരെ സത്യസന്ധമായ സ്റ്റാന്‍ഡാണെന്ന്.

ഇറങ്ങുമ്പെോള്‍ ഞാന്‍ ചോദിച്ചു സി.എമ്മേ പുറത്ത് പത്രക്കാരുണ്ട്. ഞാന്‍ ഇന്നലെ മുതല്‍ അവരെ കണ്ടിട്ടില്ല. ഇറങ്ങുമ്പോള്‍ അവരോട് എന്തെങ്കിലും പറയേണ്ടിവരും. എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. അതിനെന്താ, നിങ്ങള്‍ പറഞ്ഞോ എന്ന് സിഎം പറഞ്ഞു. നിങ്ങള്‍ സൂക്ഷിച്ച് പറയണമെന്നോ, കരുതി പറയണമെന്നോ പറഞ്ഞില്ല. അപ്പോള്‍ എനിക്ക് വീണ്ടും ആവേശമായി. കാരണം സിഎം അത്രയും സപ്പോര്‍ട്ടല്ലേ.  ഞാന്‍ മുങ്ങി, എലി, പൂച്ച എന്നൊക്കെ വാര്‍ത്ത വരുന്ന സമയമാണ്. ഞാന്‍ വളരെ ശാന്തനായിരുന്നു അപ്പോള്‍. സിഎമ്മിന്‍റെ പെരുമാറ്റത്തില്‍ ഞാന്‍ പൂര്‍ണ ത‍ൃപ്തനായിരുന്നു. അതുകഴിഞ്ഞ പിറ്റേന്ന് ഗോവിന്ദന്‍ മാഷെ കാണുന്നു. അതിനുശേഷം ഞാന്‍ കുറച്ച് രൂക്ഷമായി മാധ്യമങ്ങളോട് സംസാരിച്ചു. അത് നിങ്ങള്‍ എലി, പൂച്ച എന്നൊക്കെ വാര്‍ത്ത കൊടുത്തതുകൊണ്ടാണ്.

ഞാന്‍ രാത്രി എടവണ്ണ എത്തുമ്പോള്‍ വാര്‍ത്ത വരുന്നു, സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തുവെന്ന്. ആഹാ. ഞാന്‍ തന്നെ പി.വി.അന്‍വറിന് സിന്ദാബാദ് വിളിച്ചു. വീട്ടില്‍ പോയി കിടന്നുറഞ്ഞി. പിറ്റേന്ന് പാര്‍ട്ടി നേതാക്കള്‍ വിളിക്കുന്നു. ഇപ്പോള്‍ കണ്ടില്ലേ. സ്ട്രോങ് ആയ ആക്ഷനാണ്. എനിക്കും അങ്ങനെ തോന്നി. അവര്‍ ചോദിച്ചു, സന്തോഷമായില്ലേ എന്ന്. ഞാന്‍ പറഞ്ഞു, ആശ്വാസമായി. സന്തോഷമായില്ല. കാരണം എന്തോ ഒരു സാധനം എന്‍റെ മനസില്‍ കിടക്കുന്നുണ്ടായിരുന്നു. രണ്ടാമത്തെ ദിവസം എസ്പി ശശിധരനെ മാറ്റുന്നു. മൂന്നാല് ഡിവൈഎസ്പിമാരെ മാറ്റുന്നു. ആഹാ, കേരളത്തിലെ പൊലീസ് ഭരിക്കുന്നത് പി.വി.അന്‍വറാണെന്ന് തോന്നി. പി.വി.അന്‍വര്‍ സിന്ദാബാദ്. എന്നിട്ടും എനിക്ക് ഇതൊന്നും ഉള്ളില്‍ തട്ടുന്നില്ല. 

ഞാന്‍ തിരുവനന്തപുരത്തുനിന്ന് എത്തുമ്പോഴേക്കും ഐജി വരുന്നു. 9 മണിക്കൂര്‍ മൊഴിയെടുക്കുന്നു. വിശാലമായി കാര്യങ്ങള്‍ കേള്‍ക്കുന്നു. മലപ്പുറത്ത് എസ്പിയുടെ ഫോണ്‍ വരുന്നു. എന്തെങ്കിലും പേരുണ്ടെങ്കില്‍ പറയണം. എന്തോ പടച്ചോനെ എനിക്ക് തോന്നി ഒരു പേരും പറയേണ്ട എന്ന്. എന്‍റെ സിക്സ്ത് സെന്‍സ് വര്‍ക്ക് ചെയ്യുന്നത് വേറെ വഴിക്കാണ്. എന്തുകൊണ്ട് ഇത്ര വലിയ ഒരു ആക്ഷന്‍? എന്‍റെ കണ്ണ് മുഴുവന്‍ കേസന്വേഷണത്തിലാണ്. ഇങ്ങനെ അങ്ങോട്ട് ചെയ്താല്‍ ഞാന്‍ ഹാപ്പിയാകുമല്ലോ. അതാണ് ഉദ്ദേശിച്ചത്. ഞാന്‍ അങ്ങനെ എങ്ങോട്ടും കേറിയില്ല. എനിക്ക് ഒന്നും അങ്ങോട്ട് പിടികിട്ടുന്നില്ല. ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ ഒരു മാറ്റം വരുമോ. ഞാന്‍ ഭയങ്കര ഒബ്സര്‍വേഷനിലാണ്. കേസ് പരിശോധിക്കുമ്പോള്‍ അന്വേഷണം നീങ്ങുന്നില്ല. 

അപ്പോള്‍ അറിഞ്ഞു. മരംമുറിക്കേസില്‍ മരം എടുത്ത കുഞ്ഞഹമ്മദിക്ക. പത്തെഴുപത്തഞ്ച് വയസുള്ള ആളാണ്. വേറെ ആളെ വിട്ട് അയാളുടെ ഫോണില്‍ നിന്ന് സംസാരിച്ചു. അദ്ദേഹം പറഞ്ഞു. പൊന്നാരമോനേ നിങ്ങള്‍ പറയുന്നതൊക്കെ ഞാന്‍ ടിവിയില്‍ കാണുന്നുണ്ട്. ഏതായാലും കാക്കാന്‍റെ കുട്ടി ശ്രദ്ധിക്കണം കേട്ടോ. ഇതൊന്നും ഒരു നല്ല കോലത്തിലല്ല പോകുന്നത്. അപ്പോള്‍ എന്താ കുഞ്ഞമ്മദ്ക്കാ എന്ന് ചോദിച്ചു. 

അപ്പോള്‍ അദ്ദേഹം പറഞ്ഞു. രണ്ടുദിവസം ആരൊക്കെയോ വന്നു. സ്പെഷല്‍ ബ്രാഞ്ച് എന്നോ എസ്എസ്പി എന്നോ ഒക്കെ പറഞ്ഞ്... എന്റെ മൊഴിയെടുത്തുപോയി. എസ്പി ഓഫിസിലേക്ക് ചെല്ലാന്‍ പറഞ്ഞു. 9 മണിക്ക് ഞാന്‍ ചെന്നു. ഉച്ചവരെ അവിടെ ഇരുന്നു. ഉച്ചയ്ക്ക് ഊണുകഴിച്ച് വരാന്‍പറഞ്ഞു. നാലുമണിക്ക് സ്റ്റേറ്റ്മെന്‍റ് എടുത്തു. മൂപ്പര്‍ക്ക് അറിവുള്ള കാര്യങ്ങളൊക്കെ പറഞ്ഞു. പിന്നെ ഒരു മരക്കുറ്റിയുടെ ഫോട്ടോ കാണിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. എനിക്ക് പറ്റില്ല. അങ്ങനെ ഈ അന്വേഷണങ്ങള്‍ സംശയാസ്പദമായി. അപ്പോള്‍ എനിക്ക് മനസിലായി എന്നെ സൈസാക്കാനുള്ള പോക്കാണ് ഈ പോകുന്നതെന്ന്. എന്നെ ബന്ധപ്പെടുന്ന നേതാക്കള്‍ പിന്നെയും പിന്നെയും പറയും , പത്രസമ്മേളനം നിര്‍ത്തുന്ന്. നിങ്ങള്‍ പറഞ്ഞതൊക്കെ നടന്നില്ലേന്ന്. ഇത് എനിക്ക് മനസിലായതുകൊണ്ടാണ് ഞാന്‍ ഇത്ര ശക്തമായി, പ്രഷര്‍ ഇട്ടുകൊണ്ട് പത്രസമ്മേളനം നടത്തിയത്. ഇതില്‍ കള്ളനുണ്ടെങ്കില്‍ ആ കള്ളന്‍ പുറത്തുചാടണം എന്ന് എനിക്ക് ഉണ്ടായിരുന്നു. ആ പൂച്ച ഛര്‍ദിച്ചോ? 

4 ഡോക്യുമെന്‍റ് ഡിജിപിക്ക് കൊടുത്തിരുന്നു. അജിത് കുമാര്‍ കോടിക്കണക്കിന് രൂപയ്ക്കുവാങ്ങിയ പ്രോപ്പര്‍ട്ടിയുടെ ഡോക്യുമെന്‍റ്സ്. അതില്‍ ഒരിഞ്ച് മാറാന്‍ കഴിയില്ല. അന്വേഷിക്കേണ്ട. ഡോക്യുമെന്‍റ്സ് മാത്രം നോക്കിയാല്‍ മതി.  വിജിലന്‍സ് അന്വേഷണത്തിന് 6 മാസത്തെ സമയം കൊടുത്തു.അപ്പോള്‍ എനിക്ക് ബോധ്യമായി. കാരണം വ്യക്തമാണ്. നാലുദിവസം മതി അന്വേഷിക്കാന്‍. തിരുവന്തപുരത്ത് സെക്രട്ടേറിയറ്റിന് ചുറ്റുമാണ് ഈ സ്ഥലങ്ങള്‍. അതിന്‍റെ ഡോക്യുമെന്‍റ്സാണ് കൊടുത്തത്. ആ സ്പോട്ടില്‍ സസ്പെന്‍ഡ് ചെയ്യാം. അതുകൂടി ചെയ്യാതായതോടെ എനിക്ക് ഉറപ്പായി.

ഈ ചങ്ങാതി മഹാനായ, സത്യസന്ധനായ, ഏറ്റവും നല്ല ആത്മാര്‍ഥതയുള്ള, അന്വേഷണ ഉദ്യോഗസ്ഥനായ, മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഈ ചങ്ങാതി ഈ സാധനം വാങ്ങിയിട്ട് കൊടുത്തത് കാഷാണ്. ഒരു പൈസയുടെ ചെക്കില്ല. കാഷ് മാത്രം. 33,80,100 ഒരു ചെക്കില്ല. പൈസ കൊടുക്കുകയാണ്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഡോക്യുമെന്‍റാണ്. അജിത് കുമാറായതുകൊണ്ടാണ്.  ഇവിടെയാണ് അധികാരദുര്‍വിനിയോഗം. ഇതിന് അവനെ ഡിസ്മിസ് ചെയ്യാം.  ഈ ഡോക്യുമെന്‍റ് വാങ്ങുന്നു. 10 ദിവസം കൊണ്ട് എല്ലാ പേപ്പറും കിട്ടുന്നു. അതുകഴിയുമ്പോള്‍ പത്താമത്തെ ദിവസം 2016 ഫെബ്രുവരി 29ന് വില്‍ക്കുന്നു. എത്രയ്ക്കാ 65 ലക്ഷം രൂപയ്ക്ക്. ഫുള്‍ പൈസ. റിസീവ്ഡ് 65 ലാക്സ് കാഷ്. ഈ സാധനമാണ് ഡിജിപിക്ക് കൊടുത്തത്.

ഇവനെയാണ് മുഖ്യമന്ത്രി താലോലിച്ച് താലത്തില്‍ വച്ച് നടക്കുന്നത്. ഇതിനപ്പുറം എന്താണ് തെളിവുവേണ്ടത്. ഈ വിഷയത്തില്‍ സസ്പെന്‍ഡ് ചെയ്യാമല്ലോ. എന്താണ് സസ്പെന്‍ഡ് ചെയ്യാത്തത്. മകനും മരുമകനും തമ്മില്‍ മാറുന്നുണ്ടോയെന്ന് അദ്ദേഹം പരിശോധിക്കണം.  സ്വന്തം മകനാണോ, മരുമകന്‍റെ രീതിയിലുള്ള അങ്കിള്‍ എന്നൊക്കെ വിളിക്കുന്നുണ്ട്. പാര്‍ട്ടി സഖാക്കള്‍ പരിശോധിച്ചോട്ടെ. നേതാക്കള്‍ പരിശോധിക്കട്ടെ. എങ്ങോട്ടൊക്കെയാണ് പോക്ക്.

എന്താണീ പാര്‍ട്ടി, ഈ പാര്‍ട്ടി എന്തിനുവേണ്ടി ഉണ്ടായതാണ്, നീതി നിഷേധിക്കപ്പെടുന്നവര്‍ക്കും വേണ്ടി പോരാട്ടം നടത്താന്‍ വേണ്ടി. ഞാന്‍ കമ്യൂണിസം പഠിച്ചിട്ടില്ല. 95 ശതമാനം സഖാക്കള്‍ കമ്യൂണിസം പഠിച്ചിട്ടാണ് സംഘടനയില്‍ നില്‍ക്കുന്നത്. മറ്റവരേക്കാള്‍ നല്ലത് ഇവരാണ് 

വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടി. അതാണ് പാര്‍ട്ടി അണികള്‍ക്കുവേണ്ടിയാണ് ഈ പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത്. ഒരു അഭിപ്രായവും ഒരു പാര്‍ട്ടി നേതാവിനും ഉന്നയിക്കാന്‍ കഴിയാത്ത രീതിയില്‍. ഗോവിന്ദന്‍ മാസ്റ്റ്‍ര്‍ മനസുകൊണ്ടല്ല നിവൃത്തികേടുകൊണ്ടാണ് പറഞ്ഞത്. അദ്ദേഹത്തിന്‍റെ അവസ്ഥ ഇതാണെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നില എന്താവും. 

എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെയും എല്ലാ വലിയ നേതാക്കളും ഒന്നാണ്. ഒറ്റക്കെട്ടാണ്. നമ്മള്‍നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇതാണ്. അതിപ്രമാദമായ ഒരു കേസും തെളിയിക്കപ്പെടില്ല. അവരെ ബാധിക്കുന്ന വിഷയങ്ങള്‍ അവര്‍ രാത്രി ഷെയര്‍ ചെയ്യും. ഒരു സമൂഹത്തിന്‍റെ ഏറ്റവും വലിയ ഭീഷണി ഇതാണ്. അതുകൊണ്ടാണ് പല കേസുകളും തെളിയാത്തത്.  എന്നെ എവിടെ തട്ടും എവിടെ ജയിലില്‍ ഇടും എന്നൊന്നും അറിയാനാവില്ല. ഇവിടെ ഒരു പ്രതിപക്ഷമുണ്ടല്ലോ. നിങ്ങള്‍ക്ക് നെഞ്ചത്ത് കൈവച്ച് പറയാന്‍ പറ്റുമോ ഏതെങ്കിലും ഒരു വിഷയം. തൃശൂരില്‍ ബിജെപിക്ക് സീറ്റ് ഉണ്ടാക്കിക്കൊടുത്തത് അജിത് കുമാറാണോ. ഇതൊന്നും ഇവരാരും ഏറ്റെടുക്കില്ല.

സിപിഎം കേന്ദ്ര നേതൃത്വത്തോട് പരാതി പറയുമോ എന്ന ചോദ്യത്തിനു കേരളവും കേന്ദ്രവുമെല്ലാം ഒന്നല്ലേ എന്നും അൻവർ മറുപടി പറഞ്ഞു. ‘‘ആർക്കാണോ ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്ത് അതിന്റെ സൗകര്യം പറ്റാൻ നോക്കുന്നത് ആ വ്യക്തിയാകും പൂരം കലക്കാൻ‌ എഡിജിപിക്ക് നിർദേശം നൽകിയത്. ആ വ്യക്തി ആരാണെന്ന് തനിക്കറിയില്ല. ബിജെപിയെ കുറ്റം പറയാനാകില്ല. ഫൈൻ പ്ലേയാണ് അവർ കളിച്ചത്. അതിനു സൗകര്യമുണ്ടാക്കി കൊടുത്തത് ആരാണെന്ന് കണ്ടുപിടിക്കണം. കോടിയേരി സഖാവ് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ മൈക്കുമായി എനിക്ക് ഇരിക്കേണ്ടി വരില്ലായിരുന്നു. കേരളം മുഴുവൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.മുഖ്യമന്ത്രിക്കും കുടുംബത്തിനും അമേരിക്കയിൽ പോകാൻ വേണ്ടി കോടിയേരിയുടെ സംസ്കാരം നേരത്തെ നടത്തിയെന്ന് വിഷമത്തോടെ ഒരു സഖാവ് പറഞ്ഞു. മുഖ്യമന്ത്രി എന്നെ വഞ്ചിച്ചു. കൊടുംചതിയാണ് നടത്തിയത്. എന്നെ കള്ളനാക്കി പേടിപ്പിക്കാൻ നോക്കി. 

തൃശൂരിലെ പ്രസംഗം നിങ്ങൾ കേട്ടില്ലേ. അൻവറിനെ പിടിച്ച് ഉള്ളിലാക്കുമെന്നാണ് പറഞ്ഞത്. പിടിക്കട്ടെ. പൊലീസിന്റെ പണി ഇപ്പോൾ അൻവറാണ് എടുക്കുന്നത്. മലപ്പുറത്തെ പാർട്ടി നേതാക്കൾ പച്ച സാധുക്കളാണ്. അത്ര അധികാരവും ശേഷിയുമേ അവർക്ക് കൊടുത്തിട്ടുള്ളൂ. അതുവച്ച് പരമാവധി അവർ പാർട്ടിയെ ഉണ്ടാക്കാൻ നോക്കുകയാണ്. നിയമസഭയിൽ കാര്യങ്ങൾ ഉന്നയിക്കുമോയെന്ന ചോദ്യത്തിനു നിയമസഭയിൽ ഉണ്ടായിട്ടല്ലേ എന്നായിരുന്നു മറുപടി. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുന്നുണ്ട്.’’– അൻവർ പറഞ്ഞു.‘‘മലപ്പുറത്തെ പാർട്ടി നേതാക്കൾ പച്ച സാധുക്കളാണ്. അത്ര അധികാരവും ശേഷിയുമേ അവർക്ക് കൊടുത്തിട്ടുള്ളൂ. അതുവച്ച് പരമാവധി അവർ പാർട്ടിയെ ഉണ്ടാക്കാൻ നോക്കുകയാണ്. നിയമസഭയിൽ കാര്യങ്ങൾ ഉന്നയിക്കുമോയെന്ന ചോദ്യത്തിനു നിയമസഭയിൽ ഉണ്ടായിട്ടല്ലേ എന്നായിരുന്നു മറുപടി. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ സംരക്ഷിച്ചാണ് ഞാൻ സമരം ചെയ്തിരുന്നത്. ഈ സാധുവിന് ഒന്നും പറ്റരുത് പക്ഷെ ശശി തെറിക്കണമെന്നാണ് ഞാൻ കരുതിയത്.എംഎൽഎ പദവി രാജിവയ്ക്കുമെന്ന് ആരും കരുതേണ്ട. ജനങ്ങളാണ് ആ മൂന്നക്ഷരം നൽകിയത്. 

ഞാൻ മഹാത്മഗാന്ധിയുടെ പേരക്കുട്ടിയൊന്നുമല്ല. പാർലമെന്ററി പാർട്ടി നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം നടക്കും. അവിടെ എന്ത് പറയാനാണ്? അവിടെ നിന്ന് കാര്യങ്ങൾ ഇങ്ങോട്ട് പറയും. ഈ വരുന്ന പാർ‌ലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല. പാർട്ടി പ്രവർ‌ത്തകരിലും കോടതിയിലുമാണ് എന്റെ വിശ്വാസം. ഡിവൈഎഫ്ഐക്കാരൊക്കെ ഇപ്പോഴും ചോറു കൊടുക്കുകയാണ്. അവർ എന്നോടൊപ്പമാണ്. അവരോടൊപ്പം ഞാൻ ഉണ്ടാകും. കിട്ടിയതൊന്നും ഞാൻ വിടില്ല.ജനങ്ങളോട് പിന്തുണയുള്ള നേതാക്കളാണ് എന്നെ പിന്തുണയ്ക്കുന്നത്. പേരു പറയാൻ ഒരു ബുക്ക് വേണ്ടി വരും. പാർട്ടി തള്ളിയാൽ ഞാൻ നടുപക്ഷത്ത് നിൽക്കും. നടുക്കൊരു സീറ്റ് തരണമെന്ന് സ്പീക്കറോട് പറയും. അങ്ങോട്ടും ഇങ്ങോട്ടുമില്ല. ജവഹർലാൽ നെഹ്റു എന്ന മഹാവ്യക്തി കിടന്നുറങ്ങിയ വീടാണ് എന്റേത്. ഞാൻ രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞത് വക്രീകരിച്ചതാണ്. കോൺഗ്രസുകാർ എന്റെ വാക്കുകളെ വക്രീകരിച്ചു. എന്നെ സംബന്ധിച്ച് രാഹുൽ കുടുംബം ബഹുമാനപ്പെട്ടതാണ്. രാജീവ് ഗാന്ധി മരിക്കുന്നതിനു മുന്നേ മഞ്ചേരിയിൽ വന്നിരുന്നു. ആന്റണിയും കരുണാകരനും കാറുമായി നിന്നപ്പോൾ രാജീവ് ഗാന്ധി വന്നു കയറിയത് വാപ്പയുടെ കാറിലാണ്. രാഹുൽ ഗാന്ധിയോട് ഭയങ്കര ബഹുമാനമാണ്.’’– അൻവർ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

PV Anwar Press Meet full