• 'കോണ്‍ഗ്രസിനൊപ്പമെന്ന നിലപാടില്‍ ഇതുവരെ മാറ്റമില്ല'
  • 'ഇന്നലത്തെ പ്രതികരണം നിസ്സഹായാവസ്ഥയില്‍'
  • 11.45 ന് മാധ്യമങ്ങളെ കാണും

ഇന്നലെവരെ താന്‍ കോണ്‍ഗ്രസിലായിരുന്നുവെന്ന് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി. സരിന്‍. കോണ്‍ഗ്രസിന് ഒപ്പമെന്ന നിലപാടില്‍ ഇതുവരെ മാറ്റമൊന്നും വന്നിട്ടില്ലെന്നും താന്‍ മാധ്യമങ്ങളിലൂടെ പറയാന്‍ ശ്രമിച്ചതിന് വ്യക്തതയും തുടര്‍ച്ചയും വരുത്തുമെന്നും സരിന്‍ മനോരമന്യൂസിനോട് പറഞ്ഞു. അതേസമയം, ഇടതുസ്വതന്ത്രനായി മല്‍സരിക്കുമോ എന്നത് ഇപ്പോള്‍ പങ്കുവയ്ക്കാനാവില്ലെന്നും സരിന്‍ വ്യക്തമാക്കി. നിസ്സഹായാവസ്ഥയിലാണ് ഇന്നലത്തെ പ്രതികരണം ഉണ്ടായത്. ഇന്ന് അങ്ങനെയാകണമെന്നില്ലെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ 11.45ന് മാധ്യമങ്ങളെ കാണുമെന്നും സരിന്‍ വ്യക്തമാക്കി.

സരിന്‍ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം നിലപാട് അറിയിക്കുമെന്നും സരിനെ ചേര്‍ത്ത് പിടിക്കുമെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. എന്നാല്‍ ഈ അഭിപ്രായം തന്നിലേക്ക് എത്തിയിട്ടില്ലെന്ന് സരിന്‍ പറഞ്ഞു. 

സരിനെ കൈവിട്ട രീതിയിലായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍റെ പ്രതികരണം. കോണ്‍ഗ്രസ് വിട്ടുപോകുന്നവര്‍ പോകട്ടെ. സരിന്‍ പാര്‍ട്ടിയില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം. സരിന്‍റെ കാര്യം സരിന്‍ തന്നെ തീരുമാനിക്കട്ടെയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സരിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വിരുദ്ധതയുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

I was with the congress party till yesterday, says P Sarin.