പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പി. സരിന്‍. രാഹുല്‍ മണിയടി രാഷ്ട്രീയത്തിന്‍റെ വക്താവാണെന്ന് പരിഹസിച്ച സരിന്‍ കുട്ടി സതീശനെന്നാണ് രാഹുലിനെ വിശേഷിപ്പിച്ചത്. സീറ്റ് കിട്ടുമ്പോള്‍ പോകേണ്ട ഇടമല്ല ഉമ്മന്‍ ചാണ്ടിയുടെ കല്ലറയെന്നും ക്യാമറയുടെ മുന്നില്‍ നടത്തേണ്ട നാടകമല്ലെന്നും സരിന്‍ പറഞ്ഞു. രാഹുലിന് മംഗളം നേരാന്‍ ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷിയുണ്ടാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. ഷാഫി വടകരയിലേക്ക് പോയപ്പോള്‍ തന്നെ പാലക്കാട് എംഎല്‍എ ഓഫിസ് തുറന്നയാളാണ് രാഹുലെന്നും സരിന്‍ ആരോപിച്ചു.
സരിന്‍റെ വാക്കുകളിലെ പ്രസക്തഭാഗങ്ങളിനെ: രാഹുലെന്‍റെ നല്ല സുഹൃത്താണ്. അനിയനെ പോലെ തന്നെയാണ് ഇന്നും കാണുന്നത്. ഒരാഴ്ച മുന്നെ എന്നെ ഫോണില്‍ വിളിച്ചിരുന്നു. താക്കീതിന്‍റേതെന്നോ, ഭീഷണിയുടേതെന്നോ അല്ലെങ്കില്‍ കോണ്‍ഗ്രസിലെ വളര്‍ന്നുവരുന്ന നേതാവിന്‍റെ സ്വരത്തിലായിരുന്നു.. പ്രതിപക്ഷ നേതാവിനെ റോള്‍ മോഡലാക്കിയ അദ്ദേഹം അങ്ങനെയേ സംസാരിക്കൂവെന്നതില്‍ ഞാന്‍ കുറ്റം കാണുന്നില്ല. എന്നെ ഇങ്ങോട്ട് വിളിച്ച കോളാണ്. രാഹുലിനോട് നിങ്ങള്‍ക്കത് ചോദിക്കാം. എല്ലാവരെയും എല്ലാക്കാലത്തേക്കും പൊട്ടന്‍മാരാക്കിക്കൊണ്ട് നടക്കുന്ന നീക്കത്തിന് എന്നെങ്കിലും ഒരറുതി വരണം. വളര്‍ന്നുവരുന്ന കുട്ടി വിഡി സതീശനാണ് അദ്ദേഹം. നിസംശയം പറയാം. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ സംസ്കാരത്തില്‍ ശീലമില്ലാത്ത വിധം എങ്ങനെയാണ് കീഴ്വഴക്കങ്ങള് സൃഷ്ടിക്കേണ്ടത് എന്നതിന്‍റെ ധിക്കാരപൂര്‍വമായ, ഔചിത്യമില്ലായ്മയുടെയൊക്കെ ആള്‍രൂപമായി പെരുമാറുന്ന അദ്ദേഹത്തെ.. നിങ്ങള്‍ അന്വേഷിച്ചാല്‍ മതി.
പ്രിയപ്പെട്ട രാഹുല്‍, ക്ലാരിറ്റിയോടെ താങ്കള്‍ അധിക്ഷേപിച്ച കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഹൃദയവികാരം പ്രിയപ്പെട്ട ലീഡറും ലീഡറിന്‍റെ പ്രിയപത്നി കല്യാണിക്കുട്ടിയമ്മയും അവര്‍ക്ക് താങ്കള്‍വരുത്തിവച്ച പേരുദോഷം, ക്ലാരിറ്റിയോട് കൂടി പാലക്കാട്ടുകാരുടെ, കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന സാധാരണ മനുഷ്യരുടെ മറുപടി താങ്കള്‍ക്ക് നവംബര്‍ 13ന് പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പ് ലാഭം മാത്രം നോക്കി ഇന്ന് താങ്കള്‍ തിരഞ്ഞെടുത്ത കല്ലറയുണ്ട്. ആ കല്ലറയില്‍ അന്തിയുറങ്ങുന്നൊരു മനുഷ്യനുണ്ട്. കേരളത്തിലെ യുവ കോണ്‍ഗ്രസുകാര്‍ തിരുത്തേണ്ടുന്ന സമീപനം..സ്ഥാനാര്‍ഥിത്വം കിട്ടുമ്പോഴും വിജയിക്കുമ്പോഴും പോയി കാണേണ്ട കല്ലറയല്ല, ക്യാമറയ്ക്ക് മുന്നില്‍ ബോധപൂര്‍വം കെട്ടിയാടേണ്ടതല്ലെന്നും സരിന്‍ തുറന്നടിച്ചു.