പ്രിയങ്ക ഗാന്ധി നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച ആസ്തിവിവരക്കണക്ക് ആയുധമാക്കി ബി.ജെ.പി. ഗാന്ധി കുടുംബത്തിന്‍റെയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്‍രയുടെയും അഴിമതി സമ്മതിക്കുന്ന കണക്കാണിതെന്ന് പാര്‍ട്ടി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. ആരോപണം കോണ്‍ഗ്രസ് തള്ളി. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമമെന്ന് റോബർട്ട് വധ്‌ര ആരോപിച്ചു.
നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച കണക്കില്‍ പ്രയിങ്ക ഗാന്ധിക്ക് 11.98 കോടിയും റോബര്‍ട്ട് വധ്‌രയ്ക്ക് 65.8 കോടിയുമാണ് ആസ്തി. എന്നാല്‍ ഇന്‍കംടാക്സ് വിഭാഗത്തിന്‍റെ കണക്കനുസരിച്ച് റോബര്‍ട്ട് വാധ്‌ര 80 കോടിരൂപ നികുതി അടയ്ക്കാനുണ്ടെന്ന് ബി.ജെ.പി ആരോപിക്കുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ നികുതി കുടിശിക വന്നത് സ്വത്ത് മറച്ചുവച്ചതിന്‍റെ തെളിവാണെന്നും പാര്‍ട്ടി വക്താവ് ഗൗരവ് ഭാട്ടിയ. ഡല്‍ഹിയില്‍ അടക്കം വീടും സ്ഥലവുമുള്ള പ്രിയങ്കയുടെ വരുമാനമാര്‍ഗം എന്തെന്നും ബി.ജെ.പി ചോദിക്കുന്നു.
നുണപ്രചാരണങ്ങൾ കൊണ്ട് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് റോബര്‍ട്ട് വധ്‍ര പ്രതികരിച്ചു. 10 വര്‍ഷം അധികാരത്തിലുണ്ടായിട്ടും ബി.ജെ.പി എന്തുകൊണ്ട് ഇതുവരെ ആരോപണം ഉന്നയിച്ചില്ലെന്ന് കോണ്‍ഗ്രസ് ചോദിച്ചു. മല്ലികാർജുൻ ഖർഗെയെ പത്രിക സമർപ്പണത്തിൽ നിന്ന് മാറ്റിനിർത്തിയെന്ന ബി.ജെ.പി ആരോപണം ദുഷ്പ്രചാരണം മാത്രമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി