സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. പാർട്ടി സെക്രട്ടറിയ്ക്ക് എപ്പോഴും പറയാനുള്ളത് മെറിറ്റും മൂല്യവുമാണ്. പത്തനംതിട്ടയിൽ നിന്നുള്ള പി.ബി.ഹർഷകുമാറാണ് വിമർശനം ഉന്നയിച്ചത്. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങൾ എല്ലാം കണ്ണൂരുകാർക്കെന്നും വിമർശനമുണ്ട്. മുഖ്യമന്ത്രിയെ തുണച്ച് പ്രതിനിധികള്‍ വിമര്‍ശനങ്ങളെ പിണറായി ഒറ്റയ്ക്ക് നേരിടേണ്ടിവരുന്നുവെന്ന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും വിമർശനം. ആശാ വര്‍ക്കര്‍മാരുടെ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിലും രൂക്ഷവിമര്‍ശനമുണ്ടായി. ALSO READ: മന്ത്രിമാരുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചും വിമർശിച്ചും സിപിഎം പ്രവർത്തന റിപ്പോർട്ട്...
രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് സിപിഎം സംഘടനാ റിപ്പോർട്ടിൽ വിമർശനമുയര്‍ന്നിട്ടുണ്ട്. നേതാക്കളുടെയും മന്ത്രിമാരുടെയും പ്രവർത്തനങ്ങളെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചും വിമർശിച്ചുമാണ് സിപിഎം പ്രവർത്തന റിപ്പോർട്ട്. മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ, കെ കെ ശൈലജ തുടങ്ങിയ നേതാക്കളെ പ്രശംസിക്കുന്ന റിപ്പോർട്ടിൽ എം സ്വരാജും തോമസ് ഐസക്കും പാർട്ടിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് നിർദ്ദേശമുണ്ട്. പാർട്ടിയിൽ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും പരാമർശമുണ്ട്. ALSO READ: പ്രായത്തിൽ ഇളവുനൽകുന്നതിലും ഒറ്റക്കെട്ട്; ക്യാപ്റ്റന്‍ ആരെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല...
ചില മന്ത്രിമാർ പോരെന്ന് പരാമർശിക്കുന്ന പ്രവർത്തന റിപ്പോർട്ടിൽ പാർട്ടിയെ അടിമുടി വാർത്തെടുക്കാൻ നേതാക്കൾ എങ്ങനെ പ്രവർത്തിക്കണമെന്നും നിർദ്ദേശിക്കുന്നു. കെ.എന്‍.ബാലഗോപാലിന്‍റേത് ധന പ്രതിസന്ധിയിലും നല്ല പ്രവർത്തനമാണ്. മന്ത്രിയായി പ്രവർത്തിക്കുന്നതിനിടയിലും മുഹമ്മദ് റിയാസ് സംഘടനാകാര്യങ്ങളിൽ നല്ലപോലെ ശ്രദ്ധിക്കുന്നു എന്നാണ് പ്രശംസ. രാഷ്ട്രീയപ്രതികരണങ്ങള്‍ നടത്തുന്നതിനാല്‍ മാധ്യമങ്ങളുടെ ഇര എന്ന പരിവേഷവും മുഹമ്മദ് റിയാസിന് നൽകുന്നുണ്ട്. കെ.കെ.ശൈലജയും എ.കെ. ബാലനും സംഘടന രംഗത്ത് നല്ല പ്രവർത്തനം എന്നാണ് വിലയിരുത്തൽ. ഉത്തരവാദിത്തങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ട് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്തു പോയെങ്കിലും ഇ.പി.ജയരാജൻ സമ്മേളനകാലയളവിൽ പ്രവർത്തനം കൂടുതൽ സജീവമാക്കി എന്നാണ് പരാമർശം. ALSO READ: കേഡര്‍മാര്‍ക്ക് പാര്‍ട്ടി വിദ്യാഭ്യാസം കുറയുന്നു; റിപ്പോര്‍ട്ടില്‍ വിമര്‍ശനം...
അതേസമയം എം സ്വരാജിന്റെയും തോമസ് ഐസക്കിന്റെയും പ്രവർത്തനങ്ങളിൽ പാർട്ടിക്ക് പൂർണ്ണ തൃപ്തി ഇല്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐസക്കും സ്വരാജും പാർട്ടി കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം എന്നാണ് നിർദ്ദേശം. പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും മന്ത്രിമാര്‍ക്ക് പ്രതിരോധിക്കാനായില്ല എന്നതാണ് മന്ത്രിമാരുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നത്. നേതാക്കൾക്ക് ജനങ്ങളുമായി ബന്ധം കുറയുന്നുവെന്നും ജനവിശ്വാസം തിരിച്ചുപിടിച്ച് ഒപ്പം നിർത്തിയാലേ പാർട്ടി ഉള്ളൂവെന്ന് പ്രവർത്തനറിപ്പോർട്ടില്‍ പറയുന്നു. പാര്‍ട്ടിയില്‍ പ്രാദേശികതലത്തില്‍ വിഭാഗീയതയുണ്ടെന്നും സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. ഒരു കൂട്ടം സഖാക്കളില്‍ ഇപ്പോഴും വിഭാഗീയ പ്രവണതയുണ്ട്. പ്രാദേശികമായി ഉയര്‍ന്നുവരുന്ന പ്രശ്നം ഈ വിഭാഗീയത കാരണമാണെന്നും റിപ്പോര്‍ട്ടില്‍.