പി.കെ.ശ്രീമതിയോടുള്ള ഖേദപ്രകടനം ഔദാര്യമെന്ന ബി.ഗോപാലകൃഷ്ണന്‍റെ വാദം പൊളിയുന്നു. അപകീര്‍ത്തിക്കേസിലെ ഒത്തുതീര്‍പ്പുരേഖ പുറത്ത് . കേസ് അവസാനിപ്പിച്ചത് മാധ്യമങ്ങള്‍ക്കുമുന്നില്‍ ഖേദം പ്രകടിപ്പിക്കാമെന്ന ഉറപ്പിന്മേല്‍. ഒത്തുതീര്‍പ്പുരേഖയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. പി.കെ.ശ്രീമതിയോടുള്ള ഖേദപ്രകടനം തന്‍റെ ഔദാര്യമെന്നും കോടതി പറഞ്ഞിട്ടല്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. ശ്രീമതിയുടെ കണ്ണീര് കണ്ടാണ് ഖേദപ്രകടനം നടത്തിയതെന്നായിരുന്നു വിശദീകരണം
Read Also: ഖേദപ്രകടനം കണ്ണീര് കണ്ട്; ശ്രീമതിയോടുള്ള തന്റെ ഔദാര്യം: ബി.ഗോപാലകൃഷ്ണന്‍
ചാനൽ ചർച്ചയിൽ ശ്രീമതിക്കും കുടുംബത്തിനും എതിരെ നടത്തിയ പരാമർശത്തിനെതിരെ ആയിരുന്നു പരാതി. ഹൈക്കോടതിയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെ കേസ് ഒത്തുതീർപ്പാകുകയായിരുന്നു. പി.കെ.ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ, ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേർന്ന് മരുന്നുകമ്പനി നടത്തിയെന്നും, ഈ കമ്പനിക്ക് സർക്കാർ ആശുപത്രികളിൽ മരുന്നുവിതരണം ചെയ്യാനുള്ള കരാർ നൽകിയെന്നും ഗോപാലകൃഷ്ണൻ ടെലിവിഷൻ ചർച്ചയിൽ ആരോപിച്ചിരുന്നു.
അടിസ്ഥാനമായ ആരോപണം പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഗോപാലകൃഷ്ണന്, ശ്രീമതി നോട്ടിസ് അയച്ചിരുന്നു. ആവശ്യം ഗോപാലകൃഷ്ണൻ നിരാകരിച്ചതിനെ തുടർന്നാണ് കണ്ണൂർ മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഈ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ ഹൈക്കോടതിയിൽ എത്തി.
ഒടുവിൽ ഇരുവരും മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു. വസ്തുതകൾ മനസിലാക്കാതെ വ്യക്തിപരമായി ചാനൽ ചർച്ചകളിൽ നടത്തുന്ന അധിക്ഷേപങ്ങൾ ഭൂഷണമല്ലെന്ന് പി.കെ.ശ്രീമതി പറഞ്ഞു.