പൊതു ചടങ്ങുകളിൽ ഈശ്വരപ്രാർത്ഥന ഒഴിവാക്കുന്നതാണ് നല്ലതെന്ന് മുരളി തുമ്മാരക്കുടി. വിശ്വാസികൾക്ക് ഈശ്വരനെ പ്രാർത്ഥിക്കാൻ മറ്റ് പല അവസരങ്ങൾ ഉണ്ടല്ലോയെന്നും പൊതു പരിപാടികളിൽ നിർബന്ധിതമായി ഈശ്വരപ്രാർത്ഥന നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. താൻ കേരളത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ഈശ്വര പ്രാർത്ഥന ഉണ്ടാകാറില്ല. നമ്മൾ ഒരു പൊതുചടങ്ങിൽ പങ്കെടുക്കുമ്പോൾ, എല്ലാവരും എഴുന്നേറ്റ് നിൽക്കണം എന്നൊക്കെ പറയുമ്പോൾ, എഴുന്നേറ്റ് നിൽക്കാതിരിക്കുന്നതിലെ സാമൂഹ്യമായ ഔചിത്യക്കുറവുകൊണ്ട് എപ്പോഴും എഴുന്നേറ്റ് നിൽക്കാറുണ്ടെന്നും അദ്ദേഹം കുറിച്ചു. 

മുരളി തുമ്മാരക്കുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

പൊതു സമ്മേളനങ്ങളിലെ ഈശ്വര പ്രാർത്ഥന

കേരളത്തിൽ മീറ്റിംഗുകളിൽ പങ്കെടുക്കുന്പോൾ എപ്പോഴും കുഴക്കുന്ന ഒരു വിഷയമാണ് ‘ഈശ്വര പ്രാർത്ഥന.’

വിശ്വാസികളും അവിശ്വാസികളും പങ്കെടുക്കുന്ന മീറ്റിംഗുകൾ ആണ്. അവിടെ നിർബന്ധിതമായി ഈശ്വരപ്രാർത്ഥന നടത്തുന്നത് ശരിയല്ല എന്നാണ് എൻറെ വ്യക്തിപരമായ അഭിപ്രായം. നമ്മൾ ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം എന്നൊക്കെ പറയുന്പോൾ എഴുന്നേറ്റ് നിൽക്കാതിരിക്കുന്നതിലെ സാമൂഹ്യമായ ഔചിത്യക്കുറവുകൊണ്ട് എപ്പോഴും എഴുന്നേറ്റ് നിൽക്കാറുണ്ട്. ഒരിക്കൽ കേരളത്തിലെ ഒരു കോളേജിലെ സയൻസ് ക്ലബ്ബ് ഉൽഘാടനത്തിന് ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയപ്പോൾ മാത്രമാണ് ഞാൻ പ്രതികരിച്ചത്. ഞാൻ കേരളത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ഈശ്വര പ്രാർത്ഥന ഉണ്ടാകാറില്ല.

ലോകത്ത് എത്രയോ ഇടങ്ങളിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നു. ഇതിൽ മതം ഭരണഘടനയിലുള്ള രാജ്യങ്ങൾ വരെ ഉണ്ട്. അവിടെ ഒന്നും പൊതു ചടങ്ങുകളിൽ  ഇത്തരത്തിൽ ഈശ്വരപ്രാർത്ഥനകൾ ഇല്ല.

പൊതു ചടങ്ങുകളിൽ ഈശ്വരപ്രാർത്ഥന ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് എൻറെ അഭിപ്രായം. വിശ്വാസികൾക്ക് ഈശ്വരനെ പ്രാർത്ഥിക്കാൻ മറ്റ് പല അവസരങ്ങൾ ഉണ്ടല്ലോ. സംഘാടകർ വിശ്വാസികൾ ആവുകയും ചടങ്ങ് നന്നായി നടക്കാനാണ് പ്രാർത്ഥന നടത്തുകയും ചെയ്യുന്നതെങ്കിൽ അവർക്ക് പരിപാടിക്ക് മുൻപ് പ്രത്യേകം പ്രാർത്ഥനയോ വഴിപാടോ നടത്താമല്ലോ.

മുരളി തുമ്മാരുകുടി

ENGLISH SUMMARY:

Prayer should be avoided in public functions; Muralee Thummarukudy fb post