ഇനി പാലാ വിളക്കുമാടത്ത് പൊന്നൊഴുകുംതോടിന്‍റെ തീരത്ത് കഴിഞ്ഞ 300 വർഷങ്ങളായി പ്രൗഢിയോടെ നിൽക്കുന്ന ഒരു നിർമ്മിതി കാണാം. പണ്ടുകാലത്ത് നെല്ലും വിത്തും കൃഷി ഉപകരണങ്ങളും സൂക്ഷിക്കാനായി പാടശേഖരത്തോട് ചേർന്ന് നിർമ്മിച്ച 'മേട'യാണ് ആ അപൂർവ്വ കാഴ്ച.. മഴയും ചൂടും വെള്ളപ്പൊക്കത്തെയുമൊക്കെ 300 വർഷമായി പുഷ്പം പോലെ അതിജീവിച്ച അത്ഭുത നിർമ്മിതി.
പാലാ വിളക്കുമാടത്തുനിന്ന് കാഞ്ഞിരപ്പള്ളിക്കുള്ള വഴിയോരത്തെ ഈ നിർമിതിയുടെ ഉത്ഭവകാലത്തേക്ക് പോകണമെങ്കിൽ 300 വർഷം പിന്നിലേക്ക് പോകണം.. നാല് കിലോമീറ്റർ പരന്ന് വിളക്കുമാടത്ത് നെൽകൃഷി ഉണ്ടായിരുന്ന കാലം.. നാട്ടിലെ സമ്പന്നനായ പുന്നൂസ് കള്ളിവയലിൽ നിർമ്മിച്ചതായിരുന്നു ഈ മേട..ഏറ്റവും താഴത്തെ നിലയിൽ വിത്തുകൾ .. പുറത്തുനിന്ന് നോക്കുമ്പോൾ കാണാൻ കഴിയുന്ന രണ്ടു നിലകളിലായി നെല്ലും പണിയായുധങ്ങളും സൂക്ഷിക്കും.. പാടത്ത് പണിയെടുത്ത് വിശ്രമിക്കാൻ അന്നത്തെ കാലത്ത് തൊഴിലാളികൾ ഇടം കണ്ടെത്തിയിരുന്നതും ഈ മേടയിലാണ്. കള്ളിവയലിൽ കുടുംബത്തിന്റെ തന്നെ ഉടമസ്ഥതയിലാണ് മേട ഇപ്പോഴും
തൊട്ടടുത്തുള്ള പൊന്നൊഴുകുംതോടിലെ വെട്ടുകല്ല് ചീന്തി എടുത്താണ് മേട നിർമ്മിച്ചത്.. പ്രത്യേക പച്ചമരുന്നുകൾ തേച്ച് മേടയുടെ നിർമ്മാണത്തിന് ഉപയോഗിച്ച തടികൾ ഇന്നും കേടില്ലാതെ നിൽക്കുന്നു.. ഇന്ത്യയിലെ ആദ്യത്തെ സർവേയിൽ കാഞ്ഞിരപ്പള്ളി മീനച്ചിൽ താലൂക്കുകളുടെ അതിർത്തിയായി കാണിച്ചിരിക്കുന്നതും ഈ മേട തന്നെ.
മേടയിൽ അടുത്തകാലത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നുണ്ട്. മിനച്ചിൽ താലൂക്കിലെ കർഷക പാരമ്പര്യത്തിന്റെ മുഖമായി നിൽക്കുന്ന മേടയെ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനാണ് കള്ളിവയലിൽ കുടുംബത്തിന്റെ തീരുമാനം.