കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പി.പി. ദിവ്യയുടെ നടപടി ‘അനവസരത്തിൽ കാണിക്കുന്ന അതിസാമർഥ്യത്തെ അശ്ലീലമെന്നേ പറയാനാകൂ’ എന്ന് വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. 

നാട്ടിലെ, സ്വന്തം പാർട്ടിയിലെ, ഏതൊക്കെ അഴിമതിക്കെതിരെ ശ്രീമതി പി.പി. ദിവൃ ഇതു പോലെ മുൻപ് ധാർമ്മികരോഷം കൊണ്ടിട്ടുണ്ട്?, ആ കടന്നുവരവിനും പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കിനും രഞ്ജി പണിക്കർ തിരക്കഥയോളം തന്നെ ഗാംഭീര്യമുണ്ടായിരുന്നുവെന്നും  ശാരദക്കുട്ടി വിമര്‍ശിക്കുന്നു. 

എഡി.എം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടറുടെ സാന്നിധ്യത്തിലാണ് പി.പി. ദിവ്യ അഴിമതി ആരോപണം നടത്തിയത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് 

അനവസരത്തിൽ കാണിക്കുന്ന അതിസാമർഥ്യത്തെ അശ്ലീലമെന്നേ പറയാനാകൂ. 

ക്ഷണിക്കാതെയും ക്ഷണിച്ചും അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നവരാണത്രേ മികച്ച പൊതു പ്രവർത്തകർ.

 ആഹാ !!. എത്ര മനോഹരമായ ന്യായീകരണം !! സിനിമയിൽ മാത്രമാണിതൊക്കെ എന്നു കരുതിയെങ്കിൽ തെറ്റി. ആ കടന്നുവരവിനും പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കിനും രഞ്ജി പണിക്കർ തിരക്കഥയോളം തന്നെ ഗാംഭീര്യമുണ്ടായിരുന്നു.

നാട്ടിലെ, സ്വന്തം പാർട്ടിയിലെ, ഏതൊക്കെ അഴിമതിക്കെതിരെ ശ്രീമതി പി.പി. ദിവൃ ഇതു പോലെ മുൻപ്  ധാർമ്മികരോഷം കൊണ്ടിട്ടുണ്ട്? . അങ്ങനെയെങ്കിൽ അവർ പാർട്ടിയിലെ ഉന്നത നിരയിലുണ്ടാകുമായിരുന്നോ?

മനുഷ്യനാകണം മനുഷ്യനാകണം നിയമവാഴ്ച നിലനിൽക്കുന്ന ഒരു  നാട്ടിൽ, ഒരു 'അഴിമതിക്കാരനെ'  നിന്ന നിൽപ്പിലില്ലാതാക്കിയ ഈ മനുഷ്യത്വത്തെ എന്തു പേരിട്ട് വിളിക്കണം !!

ENGLISH SUMMARY:

Writer s saradakuttyabout pp divya