കോണ്‍ഗ്രസ് വിട്ട് സരിന്‍ ഇടത് പാളയത്തിലെത്തിയതോടെ, പഴയതൊക്കെ മറന്ന് പിന്തുണ പ്രഖ്യാപിച്ച് ഇടത് സൈബര്‍ ഗ്രൂപ്പായ പോരാളി ഷാജി. ആയിരം വർഷം സതീശന്‍റെ അടിമയായി ജീവിക്കുന്നതിനേക്കാൾ ഭേദം അര ദിവസം സരിൻ ആയി ജീവിച്ചു മരിക്കുന്നതാണ് നല്ലതെന്ന് പോരാളി ഷാജി കുറിച്ചു. ഇന്നലെവരെ തെറിവിളിച്ചവന് ഇന്ന് സിന്ദാബാദ് വിളിക്കേണ്ടി വരുന്ന ഗതികേടിനെക്കുറിച്ചാണ് ഈ പോസ്റ്റിന് താഴെ വന്ന ഭൂരിഭാഗം കമന്‍റുകളും..
ഡോക്ടർ പി സരിൻ ഒരു അധികാരമോഹിയാണോ?, സരിന്‍റെ കടന്നുവരവ് എൽഡിഎഫിന് ഗുണമോ ദോഷമോ? എന്നിങ്ങനെയുള്ള 2 ചോദ്യങ്ങളുടെ ഉത്തരമാണ് പോരാളി ഷാജി ഈ പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. ഡോക്ടർ പി സരിനെ ഒരു അധികാരമോഹിയായി തോന്നിയിട്ടില്ലെന്നും, അങ്ങനെ ആയിരുന്നു എങ്കിൽ 2016 ഐഎഎസ് പദവി രാജിവച്ച് അയാൾ പൊതുപ്രവർത്തനത്തിൽ വരില്ലായിരുന്നുവെന്നുമാണ് പോരാളി ഷാജിയുടെ വാദം.
പാർട്ടിക്ക് വേണ്ടി ചാവാൻ വരെ തയ്യാറായിട്ടുള്ള സഖാക്കൾ ഉള്ളപ്പോൾ ഈ മറുകണ്ടം ചാടി ചാടി നിൽക്കുന്ന നിലപാടും നിലവാരവും ഇല്ലാത്ത ഇവനെ പോലുള്ളവർക്ക് സീറ്റ് കൊടുക്കാൻ അത്രക്കും അധഃപതിച്ചോ ഇടതുപക്ഷം എന്നാണ് ബഷീറിന്‍റെ കമന്‍റ്. ആദ്യം ഒരു സിപിഎം പാർട്ടി മെമ്പറെ നിർത്തി തിരഞ്ഞെടുപ്പിനെ നേരിട്, എന്നിട്ട് തോൽക്കുകയാണെങ്കിൽ അത് തന്നെയാണ് അന്തസ് എന്ന് വിമര്‍ശിക്കുന്നു ഉമ ഉണ്ണിക്കൃഷ്ണന്‍ നായര്‍. എട്ടു വർഷത്തോളം ഭരിച്ചിട്ട് ഭരണത്തിന്‍റെ മികവ് ഒന്നും പറയാനില്ലാതെ, സ്വന്തം പാർട്ടിയിലെ ഒരുത്തനെ നിർത്താൻ പോലും ശേഷിയില്ലാത്ത പാർട്ടിയായി സിപിഎം എന്ന് പരിഹസിക്കുന്നു സഫ്വാന്‍.
എന്തായാലും നവംബർ 23 വരെ പെയിന്‍റ് അടിക്ക്.. നന്നായി വെളുക്കട്ടെ, കുറച്ചു നാൾ കഴിയുമ്പോൾ "സരിന് കോൺഗ്രസ് പാരമ്പര്യം" എന്ന ഡയലോഗടിക്കരുത്, ഇന്നലെ വരെ മാമച്ചനെ ചീത്ത വിളിച്ചവരെല്ലാം നാളെ മുതൽ മാമച്ചന് വേണ്ടി വോട്ട് ചോദിക്കണം എന്നിങ്ങനെ പോകുന്ന ട്രോള്‍ കമന്‍റുകള്‍...