കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ബെംഗളുരുവിൽ എൽ.എൽ.ബി കോഴ്സിന് ചേരാനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം. കർശന ഉപാധികളോടെയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, മറ്റാവശ്യങ്ങൾക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയവയാണ് വ്യവസ്ഥകൾ.
എന്നാല്‍ അനുപമ ഇപ്പോള്‍ റീല്‍സുമായി സജീവമാണ്. ഇന്‍സ്റ്റയില്‍ ദിവസവും ഓരോ റീലാണ് ഇടുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് പുതിയ റീല്‍ ഇട്ടിരിക്കുന്നത്. ‘മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല,റോക്കി ഭായ് ഇന്നെത്ര കുട്ടികളെ തട്ടികൊണ്ട് പോയി,അടുത്ത പ്ലാനിംഗ് ആണെന്ന് തോന്നുന്നു, തുടങ്ങി നിരവധി കമന്‍റുകളാണ് വിഡിയോയിക്ക് വരുന്നത്.
2023 നവംബർ 27നാണ് ഓയൂരിൽ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ, അമ്മ അനിത എന്നിവരാണ് ഒന്നുംരണ്ടും പ്രതികൾ. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.