തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണമെന്ന് മേഘയുടെ പിതാവ് മധുസൂദനൻ. സംഭവത്തിൽ ഐബിക്കും പോലീസിനും പരാതി നൽകി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവള ജീവനക്കാരിയായ മേഘയെ ചാക്കയിൽ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പത്തനംതിട്ട കലഞ്ഞൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സഹപ്രവർത്തകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിഷയത്തിൽ ദുരൂഹതയാരോപിച്ച് രക്ഷിതാക്കൾ ഐബിക്കും പൊലീസിനും പരാതി നൽകി. മുറിയിൽ പോകുന്നുവെന്ന് പറഞ്ഞ് പോയ മകൾ എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിയതെന്നും ഈ സമയത്ത് മകൾക്ക് വന്ന ഫോൺ കോൾ ആരുടേതായിരുന്നുവെന്നും പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സ്ഥിരം പോകുന്ന വഴിയിൽ റെയിൽവേ ട്രാക്ക് ഇല്ലെന്നും ഇത് മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടാക്കുന്നുവെന്നും പിതാവ് ആരോപിച്ചു.
‘എഴ് മണിയാകുമ്പോൾ ഷിഫ്റ്റ് കഴിയും. ഞാൻ റൂമിലേക്ക് പോകുവാണ്. രാവിലെ കഴിക്കാൻ വേണ്ടി എന്തെങ്കിലും വാങ്ങി പോകും എന്നാണ് പറഞ്ഞത്. പിന്നീട് പത്ത് മണിയായപ്പോഴാണ് വിവരം കിട്ടുന്നത്, ട്രെയിൻ അപകടം സംഭവിച്ചുവെന്ന്. അപ്പോഴാണ് സംശയം വരുന്നത്. റൂമിൽ പോകുന്ന വഴിക്ക് റെയിൽവേ ട്രാക്ക് ഇല്ല. അകലെയുള്ള റെയിൽവേ ട്രാക്കിൽ കൂടി പോകണമെങ്കിൽ ആ സമയത്ത് ആരെങ്കിലും വിളിച്ചിട്ടുണ്ടാകണം. സ്ഥിരം പോകുന്ന റൂട്ടിൽ റെയിൽവേ ട്രാക്ക് ഇല്ല. അതുകൊണ്ട് തന്നെ സംശയം തോന്നി. റൂമിൽ പോകുന്നുവെന്ന് പറഞ്ഞ ശേഷമാണ് അവൾ റൂട്ട് മാറ്റിയത്. ചാനലിൽ പറഞ്ഞു കേട്ടു, ഫോണിൽ സംസാരിച്ചുകൊണ്ടാണ് പോയതെന്ന്. മൊബൈൽ ഫോൺ ഒക്കെ പരിശോധിച്ച് എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണം’ പിതാവ് പറഞ്ഞു. റിട്ടയേർഡ് അധ്യാപകനായ മധുസൂദനന്റെയും കളക്ടറേറ്റ് ജീവനക്കാരി നിഷയുടേയും ഏകമകളായിരുന്നു മേഘ.