കോട്ടയം ഭരണങ്ങാനം അയ്യമ്പാറയില്‍ തുറന്ന കള്ള് ഷാപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നൂറുകണക്കിന് നാട്ടുകാർ സംഘടിച്ച് സ്ഥലത്തേക്ക് എത്തിയതോടെ ഷാപ്പ് താൽക്കാലികമായി അടച്ചു. ജനകീയ പ്രതിഷേധത്തെ തുടർന്ന് രണ്ടുവർഷം മുൻപ് തുറക്കാതിരുന്ന ഷാപ്പിനെതിരെയാണ് വീണ്ടും പ്രതിഷേധം ഉണ്ടായത്.
രണ്ടുവർഷത്തിനുശേഷം വീണ്ടും തുറക്കാൻ ശ്രമിച്ച അയ്യമ്പാറയിലെ കള്ളുഷാപ്പ് നിയമാനുസൃതമായ രേഖകളെല്ലാം ഉള്ളതെന്നാണ് ഉടമയുടെ വാദം. എന്നാൽ ജനങ്ങള്‍ സംഘടിച്ചതോടെ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. ജനവാസ മേഖലയിൽ ഷാപ്പ് തുടങ്ങാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
സ്കൂൾ വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും ഉൾപ്പെടെ ഷാപ്പിന്‍റെ പ്രവർത്തനം അസൗകര്യം ഉണ്ടക്കുമെന്നും ആശങ്ക. സി.പി.എം പ്രദേശിക നേതൃത്വവും ഷാപ്പിനെതിരെ രംഗത്തുവന്നു. കള്ള് ഷാപ്പിനെതിരെയുള്ള സമരം തുടർന്നാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് ഉടമയുടെ നയം.