കാലങ്ങളായി തകർന്നു കിടക്കുന്ന മൂന്നാർ ലക്ഷ്മി റോഡ് ശരിയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ശയന പ്രദക്ഷിണം നടത്തി. പഴയ മൂന്നാർ മുതൽ വിരിപാറ വരെയുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കുളമായി കിടക്കുന്നത്.
മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് ലക്ഷ്മി റോഡിലെത്തിയാൽ പുഴയും റോഡും ഒരുമിച്ചു കാണാം.എസ്റ്റേറ്റ് മേഖലകളിലൂടെ മാങ്കുളത്തേക്ക് എത്താൻ നിരവധി പേർ ആശ്രയിക്കുന്ന വഴിയാണിത്. പലതവണ പരാതിപ്പെട്ടിട്ടും റോഡിൽ ലോങ്ങ് ജമ്പ് നടത്തി പ്രതിഷേധിച്ചിട്ടും പരിഹാരമാകാതെ വന്നതോടെയാണ് കോൺഗ്രസ് മൂന്നാർ മണ്ഡലം കമ്മിറ്റി ശയനപ്രദക്ഷിണവുമായെത്തിയത്.
മഴ കുറഞ്ഞ സാഹചര്യത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. റോഡ് നിർമിക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.