വൈക്കം നഗരസഭാ വനിതാ അധ്യക്ഷയുടെ പരിചയക്കുറവ് മുതലെടുത്ത് വൈസ് ചെയര്‍മാന്‍ അഴിമതി നടത്തുന്നതെന്ന് പ്രതിപക്ഷം. പദ്ധതി നിര്‍വഹണത്തിനും ബില്ലുകള്‍ പാസാക്കുന്നതിനും വൈ് ചെയര്‍മാന്‍ ലക്ഷങ്ങള്‍ കോഴവാങ്ങുന്നെന്നാണ് പ്രതിപക്ഷ ആരോപണം . വൈസ് ചെയര്‍മാന്‍ പി.ടി.സുഭാഷിനെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയവും കൊണ്ടുവന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് ബിജെപി യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു . കൗണ്‍സിലില്‍ കോറം തികയാതെ വന്നതോടെ അവിശ്വാസം തള്ളിപ്പോയി.
നഗരസഭയിൽ ഒമ്പത് അംഗങ്ങളുളള LDF അവിശ്വാസം കൊണ്ടുവന്നപ്പോൾ യു ഡി എഫ് അംഗങ്ങളും നാല് ബി ജെ പി അംഗങ്ങളും വിട്ടു നിന്നതോടെയാണ് അവിശ്വാസ ചര്‍ച്ച നടക്കാതെ പോയത്. ഒരംഗത്തിന്‍റെ മാത്രം ഭൂരിപക്ഷത്തില്‍ നഗരഭാഭരണം കയ്യാളുന്ന യുഡിഎഫ് അങ്ങിനെ കഷ്ടിച്ച് രക്ഷപ്പെട്ടു. മാറി വന്ന മൂന്ന് കോൺഗ്രസ് ചെയർ പേഴ്സൺമാരെയും മറികടന്ന് വൈസ് ചെയർമാനായ പി.ടി. സുഭാഷ് ലക്ഷങ്ങളുടെ അഴിമതി നടത്തുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. വനിത ചെയർപേഴ്സൺമാരെ നോക്കുകുത്തിയാക്കിയാണ് വൈസ് ചെയർമാന്‍റെ ഭരണമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കൗൺസിലിൽ LDF അംഗങ്ങളുടെ അനുമതിയും അംഗീകാരവും കൂടി ലഭിച്ചശേഷമാണ് പദ്ധതികൾ നടപ്പാക്കിയതും ബില്ലുകളടക്കം പാസാക്കിയതെന്നുമാണ് നഗരസഭയുടെ വിശദീകരണം. അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശക്തമായ നടപടി എടുത്തതാണ് ഇപ്പോൾ തനിക്കെതിരെ ആക്ഷേപമുയരാൻ കാരണമെന്ന് വൈസ് ചെയർമാൻ പി.ടി സുഭാഷ് പറഞ്ഞു. പ്രീത രാജേഷാണ് ഇപ്പോഴത്തെ നഗരസഭ ചെയര്‍പേഴ്സണ്‍.