മുണ്ടക്കയത്ത് നാട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ചെക്ക് ഡാം തുറന്ന് വെള്ളം പുറത്തേക്ക് വിട്ട് സാമൂഹിക വിരുദ്ധർ. 20 ദിവസത്തിനുള്ളിൽ അഞ്ച് തവണയാണ് ചെക്ക് ഡാം തുറന്ന് വിട്ടത്. ഓരോ തവണയും നാട്ടുകാർ പരാതിപ്പെട്ടിട്ടും പ്രതികളെ പിടികൂടാനോ കുറ്റകൃത്യം തടയാനോ കഴിഞ്ഞിട്ടില്ല.
മുണ്ടക്കയം ടൗൺ ഉൾപ്പെടെയുള്ള പ്രദേശത്തേക്ക് ജലവിതരണം നടത്തുന്നതിന് ബൈപ്പാസിൽ സ്ഥതി ചെയ്യുന്ന ജല വിതരണ വകുപ്പിന്റെ പമ്പ് ഹൗസിനെയാണ് ആശ്രയിക്കുന്നത്.പമ്പ് ഹൗസിന്റെ പ്രധാന ജല സ്രോതസ്സ് മണിമല ആറ്റിൽ വെള്ളനാടിയിലെ തടയണയാണ്.പമ്പ് ഹൗസിലെ ജലവിതരണം നിലച്ചാൽ മുണ്ടക്കയം ടൗൺ ഉൾപ്പെടെയുള്ള ഭൂരിഭാഗം മേഖലകളിലും വെള്ളം കുടി മുട്ടും.. ഇങ്ങനെയിരിക്കയാണ് രാത്രികാലങ്ങളിൽ തടയണ തുറന്നു വിടുന്നവരുടെ ശല്യം രൂക്ഷമാകുന്നത്..20 ദിവസത്തിനിടയിൽ അഞ്ചുതവണ സാമൂഹ്യവിരുദ്ധർ തടയണ തുറന്നു
ഓരോ തവണയും ഷട്ടറുകൾ അടയ്ക്കുന്നതിന് ഒപ്പം തന്നെ മുണ്ടക്കയം പൊലീസിന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സാമൂഹ്യവിരുദ്ധ ശല്യം തടയാൻ നടപടി സ്വീകരിക്കും എന്ന് മാത്രമാണ് മുണ്ടക്കയം പൊലീസ് പറയുന്നത്. ഇതിനായി പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും. കുടിവെള്ളം പുറത്തുനിന്നെത്തിക്കാൻ കാത്തിരിക്കുന്ന ലോബിയാണോ ഇതിന് പിന്നിലെന്ന് അന്വേഷിക്കണമെന്നും നാട്ടുകാർ പറയുന്നു. പൊലീസിന്റെ നിരീക്ഷണം കാര്യക്ഷമമല്ലെങ്കിൽ നാട്ടുകാരുടെ നേതൃത്വത്തിൽ തടയണയ്ക്ക് കാവൽ നിൽക്കാനാണ് തീരുമാനം.