കാട്ടാനകൾ തമ്മിൽ മൽപ്പിടുത്തത്തിനിടെ സാരമായി പരുക്കേറ്റ കാട്ടുകൊമ്പന് കൊടുംവനത്തിലെത്തി ചികിൽസ നൽകിയത് എൺപതംഗ സംഘം. മലപ്പുറം നിലമ്പൂർ വനത്തിലെ സൗത്ത് കരുളായി ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട പാട്ടക്കരിമ്പ് മേഖലയിലാണ് 25 വയസ് പ്രായമുള്ള കാട്ടാനയെ പരുക്കുകളോടെ കണ്ടെത്തിയത്.
4 ഫോറസ്റ്റ് വെറ്റിനറി ഓഫീസർമാരുടെ നേതൃത്വത്തിലുള്ള 80 അംഗസംഘമാണ് കാട്ടാനയെ കണ്ടെത്താൻ വനത്തിൽ തിരച്ചിൽ നടത്തിയത്. കാലിന് ഗുരുതരമായി പരുക്കേറ്റ് നടക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്ന കൊമ്പൻ. മുൻനിരയിലെ ഇടത്തെ കാലിനായിരുന്നു മുറിവേറ്റിരുന്നത്. പാലക്കാട് അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. ഡേവിഡ്, എറണാകുളത്തു നിന്നുള്ള ഡോ.ബിനോയ്, നിലമ്പൂർ ഡോ. ശ്യം , പുത്തൂർ സോൺ സുവോളജിക്കൽ പാർക്കിലെ ഡോ. സിറിൽ തുടങ്ങിയവയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ആനയെ തന്നെ നിരീക്ഷിച്ചിരുന്നു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുവാദത്തോടെയാണ് മയക്കുവടി വച്ച് ചികിൽസയാരംഭിച്ചത്. ആനകൾ തമ്മിൽ കൊമ്പു കോർക്കുന്നതിനിടെ പരുക്കേറ്റതാണന്നാണ് സംശയം. ആനയ്ക്ക് വേദനസംഹാരികളും പെട്ടെന്ന് മുറി ഉണങ്ങുന്നതിനുള്ള മരുന്നുകളും നൽകുന്നുണ്ട്.