കാസർകോട് കാഞ്ഞങ്ങാട് യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് കോട്ടച്ചേരിയിലെ ക്വാർട്ടേഴ്സിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന യുവാവിനെ തിങ്കളാഴ്ച കാസർകോട്ടെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി ഐശ്വര്യ റോഡിലെ ക്വാർട്ടേഴ്സിലാണ് ചെങ്കള സ്വദേശി ഫാത്തിമത്ത് സുഹ്റയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിലെ ഹാളിലുള്ള സോഫയിൽ തുണിയിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. വിവാഹ ബന്ധം വേർപെടുത്തിയ ഫാത്തിമത്ത് സുഹറ നാല് വർഷമായി ചെങ്കള റഹ്‌മത് നഗർ സ്വദേശി ഹസൈനാറിനൊപ്പമാണ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്.
ഹസൈനാറിനെ തിങ്കളാഴ്ച വൈകുന്നേരം കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഫാത്തിമത്ത് സുഹ്റയെ കൊലപ്പെടുത്തിയ ശേഷം ഹസൈനാർ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.