മൊബൈല്‍ഫോണിനെച്ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മിലുളള തര്‍ക്കത്തില്‍ ഇടപെട്ട ആളിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം കടയ്ക്കലിലാണ് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റിലായത്. യുവതിയെ ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. തച്ചോണം സ്വദേശി പ്രവീൺകുമാറാണ് പിടിയിലായത്.
കഴിഞ്ഞദിവസം തച്ചോണം പളളിക്ക് സമീപം പ്രവീണ്‍കുമാറും യുവതിയുടെ ഭര്‍ത്താവും സംസാരിച്ചുനില്‍ക്കുമ്പോഴാണ് കേസിനാസ്പദമായത് നടന്നത്. ഇതുവഴിയെത്തിയ യുവതി ഭര്‍ത്താവിന്റെ കൈവശമിരുന്ന മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി. ഇരുവരും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെ യുവതി പിടിച്ചുവാങ്ങിയ മൊബൈല്‍ഫോണ്‍ തന്റേതാണെന്ന് പറഞ്ഞ് പ്രവീണ്‍കുമാര്‍ ഇടപെട്ടു. യുവതി പ്രവീണിന് ഫോൺ നൽകാൻ തയാറായില്ല.
ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പിന്നീട് ഫോണിനായി പ്രവീണ്‍കുമാറും യുവതിയും തമ്മിലായി തര്‍ക്കം. പ്രവീൺകുമാര്‍ മുഖത്ത് അടിക്കുകയും ഫോണിനായുളള പിടിവലിക്കിടെ വസ്ത്രം വലിച്ചു കീറുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനും കേസെടുത്ത പൊലീസ് പ്രവീണ്‍കുമാറിനെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.