TOPICS COVERED

കൊല്ലം പുനലൂരിൽ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം വിദ്യാർഥികൾ ഉൾപ്പെടെ ആറുപേരെയാണ് തെരുവുനായ കടിച്ചത്. സെൻ്റ് ഗൊരേറ്റി സ്കൂളിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. അബ്ദുൾ റഷീദ്, സന്തോഷ്, പ്രവീൺ, തോമസ് എന്നിവർക്കും ഏഴ്, 11 വയസ്സുവീതമുള്ള രണ്ട് വിദ്യാർഥിനികൾക്കുമാണ് തെരുവുനായയുടെ കടിയേറ്റത്. ഇവർ എല്ലാവരും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

വാക്സിൻ നൽകിയതിനെ തുടർന്ന് അലർജി അനുഭവപ്പെട്ട കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ നൽകിയ കുട്ടിക്ക് നിലവിൽ പ്രശ്നങ്ങൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. നഗരത്തിൽ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 50തിൽ പരം ആളുകൾക്ക്  തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. തെരുവുനായകളെ വന്ധ്യംകരിക്കുന്നതിന് ഉൾപ്പെടെ നഗരസഭ ശ്രമിച്ചെങ്കിലും പൂർത്തിയായിട്ടില്ല.