ലോക്ക്ഡൗണിൽ കാലിക്കറ്റ് സര്‍വകലാശാലയില്‍ കുടുങ്ങിയ മംഗോളിയന്‍ വിദ്യാര്‍ഥിനിക്ക് ഭക്ഷണമെത്തിച്ചുനൽകി മലയാളി കുടുംബം. സർവകലാശാല ജീവനക്കാരായ പ്രദീപ് കുമാറും ഭാര്യ ജയയുമാണ് ക്യാംപസിൽ ഒറ്റപ്പെട്ട വിദ്യാർഥിനിക്ക് കരുതലായി കൂടെയുള്ളത്.
കഴിഞ്ഞ ഒരു മാസമായി പ്രദീപിനും കുടുംബത്തിനും മംഗോളിയയിൽ നിന്നൊരു അതിഥിയുണ്ട്. കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസിലെ എം.ബി.എ വിദ്യാര്‍ഥിനിയായ മംഗോളിയക്കാരി ചോസു മുന്‍കുസുല്‍. ക്ലാസുകൾ അവസാനിപ്പിച്ചതോടെ ഹോസ്റ്റലിലുണ്ടായിരുന്നവരെല്ലാം വീട്ടിലേക്ക് പോയി. പിന്നീട്, ആ വലിയ ക്യാംപസിൽ ചോസു ഒറ്റയ്ക്കായി. തുടര്‍ന്നായിരുന്നു സർവകലാശാല രജിസ്ട്രാര്‍ ഓഫീസിലെ ക്ലറിക്കല്‍ അസിസ്റ്റൻ്റ് പ്രദീപ് കുമാറും ഭാര്യ ജയയും ചേര്‍ന്ന് ചോസുവിന്റെ ഭക്ഷണകാര്യം ഏറ്റെടുത്തത്.
സമയം തെറ്റാതെ ഭക്ഷണമെത്തിക്കുക മാത്രമല്ല , യൂട്യൂബിലെ പാചക വീഡിയോകള്‍ കണ്ട് അതിഥിയുടെ നാട്ടിലെ ഇഷ്ടഭക്ഷണം തയാറാക്കുകയാണിവർ.