rekha-marriage

TAGS

ക്ഷണിക്കപ്പെട്ടവർക്കു സദ്യവരെ വിളമ്പിയിട്ടും പ്രളയം വഴിമുടക്കിയ വിവാഹച്ചടങ്ങിന് അഞ്ചാം ദിവസം ശുഭപരിസമാപ്തി.വരൻ വഴിയിൽ കുടുങ്ങിയതിനാൽ പന്തളം കുടശനാട്ടു മാറ്റിവച്ച വിവാഹത്തിന് ഇന്നലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ വേദിയായി.തൃക്കരിപ്പൂർ കക്കുന്നം വീട്ടിൽ വൈക്കത്ത് ഭാസ്കരന്റെയും വി.രത്നകുമാരിയുടെയും മകൻ വി.വിപിൻരാജാണു പ്രളയത്തെ അതിജീവിച്ച് ആലപ്പുഴ ഉളവുക്കാട് രേഖാലയം വീട്ടിൽ എൻ.രമേഷിന്റെയും ലേഖയുടെയും മകൾ ആർ.രേഖയ്ക്കു മിന്നു ചാർത്തിയത്.17 നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും നഴ്സുമാർ. പന്തളം കുടശനാട് സൗപർണിക ഓഡിറ്റോറിയമായിരുന്നു വേദി.

 

16നു തൃക്കരിപ്പൂരിൽ നിന്നു വരനടക്കം 11 പേർ യാത്രതിരിക്കുമ്പോൾ മഴയുണ്ടായിരുന്നെങ്കിലും ഇങ്ങനെയൊരു മഹാപ്രളയം പ്രതീക്ഷിച്ചില്ല. റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ട്രെയിനുകൾ ഓടുന്നുണ്ടെന്നറിഞ്ഞതോടെ യാത്ര തിരിച്ചു.തിരൂരിൽ എത്തിയതോടെ ട്രെയിൻ മുന്നോട്ടു പോകില്ല എന്ന അറിയിപ്പെത്തി.

 

 

പിന്നീട് ടാക്സിയിലായി യാത്ര. ഗുരുവായൂരെത്തിയപ്പോൾ വീണ്ടും തടസ്സം. അന്നു ഗുരുവായൂരിൽ തങ്ങി. രാവിലെ സ്ഥിതി കൂടുതൽ വഷളാകുന്നു എന്നു മനസ്സിലാക്കിയതോടെ ആശങ്കയായി. എങ്കിലും സമയത്ത് എത്താൻ കഴിയുമെന്നു തന്നെ ഉറപ്പിച്ചു. ആ ആത്മവിശ്വാസം വധുവിന്റെ വീട്ടുകാരുമായി പങ്കുവച്ചതോടെ കല്യാണപ്പന്തലിലേക്കു വധുവും കൂട്ടരും പുറപ്പെട്ടു.

 

 

എങ്ങനെയോ ആലുവ വരെയെത്തി. മുന്നോട്ടു പോകാനാവില്ലെന്നു പൊലീസ് പറഞ്ഞതോടെ യാത്ര അവിടെ അവസാനിച്ചു.കാത്തിരുന്നു കാണാതായപ്പോൾ വിപിൻരാജിന്റെ ഫോണിലേക്കു രേഖയുടെ വിളിയെത്തി. കാര്യം പറഞ്ഞപ്പോൾ രേഖയുടെ ‘കട്ടസപ്പോർട്ട്’.കല്യാണത്തിന് എത്തിയവരെ കാര്യങ്ങൾ അറിയിച്ചു. സദ്യ വിളമ്പി.

 

സദ്യയുടെ ഒരു ഭാഗം ദുരിതാശ്വാസ ക്യാംപിലേക്കും നൽകി.ഇനിയെന്ത് എന്ന ആലോചനകൾക്കൊടുവിൽ പയ്യന്നൂരിൽ വിവാഹം നടത്താൻ തീരുമാനമായി. എന്നാൽ, ഉളവുക്കാടു നിന്നു പയ്യന്നൂരിലേക്കു രേഖയുടെ വീട്ടുകാർ എങ്ങനെ എത്തുമെന്നതായി പ്രശ്നം. കാരണം കേരളത്തിലെ റോഡുകളുടെ കാര്യത്തിൽ ഒരുറപ്പുമില്ല. പിന്നീടു തമിഴ്നാട് വഴി ചുറ്റി രണ്ടു ദിവസം കൊണ്ടാണ് ഇവർ പയ്യന്നൂരിലെത്തിയത്.ഒടുവിൽ പ്രളയത്തെ തോൽപിച്ച്, അഞ്ചുദിവസം നീണ്ട ‘വിവാഹയാത്ര’യ്ക്ക് ഇന്നലെ പയ്യന്നൂർ ആരാധന ഓഡിറ്റോറിയത്തിൽ ശുഭാന്ത്യം. പ്രളയം അൽപകാലം ഇരുകരകളിലാക്കിയ രേഖയും വിപിനും ഒരു ജീവിതപ്പുഴയിൽ ഇനിയെന്നും ഒരുമിച്ചു തുഴയും.