കിരീടജേതാക്കളായ ടീം ഇന്ത്യയെ പ്രശംസിച്ച് ഡല്‍ഹി പൊലീസിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്. വര്‍ഷവും മാസവും ദിവസവും സെക്കനറ്സും എടുത്തുപറഞ്ഞുള്ള ഡല്‍ഹി പൊലീസിന്റെ വാക്കുകള്‍ ഇതിനോടകം തന്നെ വൈറലായി. ഈ കിരീടധാരണത്തിനായി 16 വര്‍ഷവും 9 മാസവും 5 ദിവസവും 52,70,40,000 സെക്കന്റ്സും ഞങ്ങള്‍ കാത്തിരുന്നുവെന്നാണ് പൊലീസ് പോസ്റ്റില്‍ പറയുന്നത്.
‘16 വര്‍ഷവും 9 മാസവും 5 ദിവസവും 52,70,40,000 സെക്കന്റ്സും ഞങ്ങള്‍ കാത്തിരുന്നു. പ്രതീക്ഷിച്ചതും ആഗ്രഹിച്ചതും ലഭിച്ചു, നിങ്ങളും ഒരല്‍പനേരം ക്ഷമയോടെ ട്രാഫിക് സിഗ്നലുകളിലും കാത്തിരിക്കൂ, വരാനുള്ളത് വൈകിയാണേലും നിങ്ങള്‍ക്ക് ഗുണമുള്ളതായിരിക്കും എന്നു കൂടി പറഞ്ഞാണ് ഡല്‍ഹി പൊലീസ് പോസ്റ്റ് പങ്കുവച്ചത്.
ആവേശം അവസാനപന്തുവരെ നീണ്ട കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് കീഴടക്കിയാണ് ഇന്ത്യ ലോകകിരീടം വീണ്ടെടുത്തത് . അവസാനഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യപന്ത് ഡേവിഡ് മില്ലർ ബൗണ്ടറിക്ക് മുകളിലേക്ക് പറത്തി. റോപ്പിന് തൊട്ടടുത്തുനിന്ന സൂര്യകുമാർ യാദവ് പന്ത് കൈക്കലാക്കുമ്പോഴേക്കും നിലതെറ്റി. എന്നാൽ കയ്യിലൊതുങ്ങിയ പന്ത് വായുവിലേക്കെറിഞ്ഞ സൂര്യ തിരികെ മൈതാനത്തിലേക്ക് ചാടുമ്പോൾത്തന്നെ പന്ത് വീണ്ടും കൈക്കലാക്കി. സമ്മർദത്തിന്റെ പരകോടിയിൽ നിൽക്കേ അതിമനോഹരമായ ക്യാച്ച്. ഇന്ത്യയുടെ ജയമുറപ്പിച്ച നിമിഷം. അവസാന ഓവറിലെ അഞ്ചാം പന്തിൽ റബാഡയെ പാണ്ഡ്യ കുൽദീപ് യാദവിന്റെ കയ്യിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ കഥ കഴിഞ്ഞു. 2007നുശേഷം ഇന്ത്യ ആദ്യമായി ലോകചാംപ്യന്മാർ! ലോകകപ്പിന്‍റെ താരമായി ജസ്പ്രീത് ബുംറ തിരഞ്ഞെടുക്കപ്പെട്ടു. 8 മല്‍സരങ്ങളില്‍ നിന്ന് ബുംറ നേടിയത് 15 വിക്കറ്റുകളാണ്.