ട്വന്റി 20 ലോകകപ്പ് ജയത്തിന് പിന്നാലെ ടീമംഗങ്ങളെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടൂർണമെന്റിലുടനീളം മികച്ച ടീം സ്പിരിറ്റോടെയാണ് താരങ്ങൾ കളിച്ചതെന്ന് മോദി. കോച്ച് രാഹുൽ ദ്രാവിഡ്, രോഹിത് ശർമ, വിരാട് കോലി എന്നിവരുടെ സംഭാവനകൾക്ക് രാജ്യം നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
ബാർബഡോസിലെ ഹോട്ടലിൽ വലിയ ആഘോഷങ്ങൾക്കിടെയാണ് രാജ്യത്തിന്റെ അഭിമാനമായ താരങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഫോൺ വിളി എത്തിയത്. കോച്ച് രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി എന്നിവരുമായുള്ള ഫോൺ സംഭാഷണം മോദി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. രാഹുൽ ദ്രാവിഡിൻ്റെ അവിശ്വസനീയമായ പരിശീലനമാണ് ഇന്ത്യൻ ക്രിക്കറ്റിൻ്റെ വിജയത്തിന് കാരണമെന്ന് മോദി.
രാഹുൽ ദ്രാവിഡിന്റെ സംഭാവനകൾക്ക് രാജ്യം നന്ദി പറയുന്നു. അദ്ദേഹം ലോകകപ്പ് ഉയർത്തുന്നത് കാണുന്നതിൽ സന്തോഷമെന്നും പ്രധാനമന്ത്രി. ആക്രമണ ശൈലിയിലെ ബാറ്റിങ്ങും ക്യാപ്റ്റൻസിയും ഇന്ത്യൻ ടീമിന് പുതിയ മാനം നൽകിയെന്ന് രോഹിത് ശർമയുമായുള്ള സംഭാഷണത്തിൽ മോദി. ഫൈനലിലെ പ്രകടനം എടുത്തുപറഞ്ഞായിരുന്നു കോലിയുമായുള്ള പ്രധാനമന്ത്രിയുടെ ഫോൺ സംഭാഷണം. തലമുറകളെ പ്രചോദിപ്പിച്ചാണ് ലോകകപ്പ് വിജയത്തോടെ രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിൽനിന്ന് കോലിയും രോഹിത് ശർമയും വിരമിക്കുന്നതെന്നും മോദി.
ഇന്ത്യൻ ടീം അംഗങ്ങൾ താമസിക്കുന്ന ബാർബഡോസിലെ ഹോട്ടലിൽ പ്രാദേശികസമയം രാത്രി 8:00 മണിക്ക് തുടങ്ങിയ ആഘോഷം നീണ്ടത് പുലർച്ചെ വരെയാണ്.
BCCI സെക്രട്ടറി ജയ് ഷാ, സെലക്ടർ സുബ്രതോ ബാനർജി എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു.