‘ചാമ്പ്യന്‍സ്, രാജ്യത്തിന് ലോകകിരീടം നേടിത്തന്ന ടീം ഇന്ത്യക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം, ലോക കിരീടത്തിനൊപ്പം കോടിക്കണക്കിന് ജനതയുടെ ഹൃദയങ്ങളും കീഴടക്കിയിരിക്കുന്നു’, ദക്ഷിണാഫ്രിക്കക്കെതിരെ ഉദ്വേഗജനകമായ ഫൈനല്‍ മത്സരത്തിലൂടെ ചാംപ്യന്‍മാരായ ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
മത്സരശേഷം വിഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനസന്ദേശം. ടീം ഇന്ത്യ നേടിയത് ചെറിയ നേട്ടമല്ലെന്നും ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ടീം ഇന്ത്യ കയറിവന്നതെന്നും പറയുന്നു നരേന്ദ്രമോദി.
‘ഈ മഹത്തായ വിജയത്തിന് ടീം ഇന്ത്യയെ അഭിനന്ദിക്കുന്നു. ഇന്ന് 140 കോടി ജനങ്ങള്‍ നിങ്ങളുടെ മികച്ച പ്രകടനത്തിൽ അഭിമാനിക്കുന്നു. നിങ്ങൾ ലോകകപ്പും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയവും നേടി. ഒരു മത്സരം പോലും നിങ്ങൾ തോറ്റില്ല; അതൊരു ചെറിയ നേട്ടമല്ല. നിങ്ങൾ ഗംഭീരമായ വിജയം കൈവരിച്ചു, ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു’ ഇതായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഹിന്ദിയിലുള്ള വാക്കുകള്‍.
പ്രസിഡൻ്റ് ദ്രൗപതി മുർമുവും ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുകയും പോരാട്ടവീര്യത്തെ പ്രശംസിക്കുകയും ചെയ്തു.
‘ടി20 ലോകകപ്പ് നേടിയതിന് ടീം ഇന്ത്യക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഒരിക്കലും തോല്‍ക്കില്ലെന്ന നിലപാടും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച സാഹചര്യങ്ങളും, ടൂര്‍ണമെന്റിലുടനീളം മികച്ച പെര്‍ഫോമന്‍സ് നടത്തുകയും ചെയ്ത ഇന്ത്യന്‍ ടീമിനെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു എന്നായിരുന്നു പ്രസിഡന്റിന്റ വാക്കുകള്‍.
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയേയും സൂര്യകുമാര്‍ യാദവിന്റെ അതിമനോഹരമായ ക്യാച്ചിനെയും പുകഴ്ത്തിക്കൊണ്ടാണ് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ടീമിനെ അഭിനന്ദിച്ചു.