ലോകചാംപ്യന്‍മാരായ ശേഷം ബാർബഡോസിൽ നിന്നും ഇന്ത്യൻ ടീമിന്റെ പുറപ്പെടല്‍ വൈകുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് നാളെ പുലർച്ചെ സംഘം ഡൽഹിയിലെത്തിയേക്കും.ബാര്‍ബഡോസില്‍ വീശിയടിച്ച ബെറില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് ടീമിന്റെ തിരിച്ചുവരവ് പ്രതിസന്ധിയിലായത്.
ടീം ഇന്നലെ വൈകിട്ട് ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്നായിരുന്നു ആദ്യം ലഭിച്ച റിപ്പോര്‍ട്ടുകള്‍, പിന്നീട് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്നെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് നാളെ രാവിലെ തിരിച്ചെത്തുമെന്ന പ്രതീക്ഷയാണുള്ളത്. അതേസമയം നാളെ പുലര്‍ച്ചെ എത്താന്‍ സാധ്യതയില്ലെന്നും വൈകാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകളും പോസ്റ്റുകളും വരുന്നുണ്ട്. ഏതായാലും ലോക ചാംപ്യന്‍മാരായ ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം ബെറില്‍ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍ വിരാട് കോലി ഭാര്യ അനുഷ്കയ്ക്ക് വിഡിയോ കോളിലൂടെ കാണിച്ചു കൊടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കടലിന് അഭിമുഖമായുള്ള ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് കോലി ദൃശ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നത്. ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളുടെയും വീശിയടിക്കുന്ന ചുഴലിക്കാറ്റിന്റെയും ദൃശ്യങ്ങളാണ് കോലി വിഡിയോകോളില്‍ കാണിക്കുന്നത്. ഒരു വശത്തെ കാഴ്ചകള്‍ക്കു ശേഷം തൊട്ടടുത്ത വശത്തേ ദൃശ്യങ്ങളും കോലി മൊബൈലിലൂടെ അനുഷ്കയ്ക്ക് കാണിച്ചു നല്‍കുന്ന ദൃശ്യങ്ങള്‍ വൈറലായിക്കഴിഞ്ഞു.
ജൂണ്‍ 29നാണ് ഇന്ത്യ–ദക്ഷിണാഫ്രിക്ക ഫൈനല്‍ നടന്നത്. ചാംപ്യന്‍മാരായ ടീം ഇന്ത്യ ബെറില്‍ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് ബാര്‍ബഡോസില്‍ പെട്ടുപോയത്. ജൂണ്‍ 30നോ ജൂലൈ 1നോ തിരിച്ചുവരാനായിരുന്നു പ്ലാനെങ്കിലും നടന്നില്ല. ടീമംഗങ്ങള്‍ക്കൊപ്പം ബിസിസിഐ ഉദ്യോഗസ്ഥരും സ്റ്റാഫംഗങ്ങളും അതേ ഹോട്ടലില്‍ തന്നെ താമസിക്കുകയാണ്.
നിലവിലെ റിപ്പോര്‍ട്ടനുസരിച്ച് ബെറില്‍ ചുഴലിക്കാറ്റ് ജമൈക്കയിലേക്കും ഹെയ്തി, ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്കും പതിയെ നീങ്ങുന്നതായാണ് സൂചന. അങ്ങനെയെങ്കില്‍ നാളെയോടെ തന്നെ ടീം ഇന്ത്യക്ക് ഡല്‍ഹിയില്‍ തിരിച്ചെത്താന്‍ സാധിച്ചേക്കും. ഡല്‍ഹിയിലെത്തിയ ശേഷം ടീമംഗങ്ങള്‍ ആദ്യം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.