ബാര്‍ബഡോസില്‍ നിന്നും 16 മണിക്കൂര്‍ നീണ്ട വിമാനയാത്രക്കു ശേഷമാണ് ലോകകിരീടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ന്യൂഡല്‍ഹിയിലെത്തിയത്. ശനിയാഴ്ച ഫൈനല്‍ മത്സരം കഴിഞ്ഞ് ലോകകപ്പുമായി അഞ്ചു ദിവസമാണ് ടീം തിരിച്ചുള്ള യാത്രക്കായി ടീം കാത്തിരിക്കേണ്ടി വന്നത്. ബാര്‍ബഡോസില്‍ വീശിയടിച്ച ബെറില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് ടീമിന്റെ നിശ്ചയിച്ച യാത്ര മുടങ്ങിത്. ഒടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് ടീം രാജ്യത്ത് തിരിച്ചെത്തിയത്.
ഇന്നലെ ബിസിസിഐ ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ താരങ്ങൾ യാത്ര പുറപ്പെട്ടത്. നെവാർക്കിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള മറ്റൊരു വിമാന സർവീസ് ഇതിനു വേണ്ടി റദ്ദാക്കുകയും ചെയ്തു. യാത്ര മുടങ്ങിയ ചില യാത്രക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചതോടെയാണ് ഈ വിവരം പുറത്തുവന്നത്. പുലർച്ചെ ആറു മണിയോടെയാണ് ടീം ഇന്ത്യ ഡൽഹിയിലെത്തിയത്.അമ്പരപ്പിക്കുന്ന സ്വീകരണമാണ് ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ടീമിനു കിട്ടിയത്. ടീം ബസിൽ കയറി ഐടിസി മൗര്യ ഹോട്ടലിലേക്കാണ് ഇന്ത്യൻ താരങ്ങൾ പോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമായിരുന്നു ഇന്ത്യൻ ടീമിന്റെ പ്രഭാതഭക്ഷണം. വൈകിട്ട് മുംബൈയിൽവച്ച് ടീമിന്റെ റോഡ് ഷോയുമുണ്ടാകും.
ഇതിനിടെ യാത്രാദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ .ഇന്ത്യൻ താരങ്ങൾക്കൊപ്പം മാധ്യമപ്രവർത്തകരും വിമാനത്തിലുണ്ടായിരുന്നെങ്കിലും ആരും ചിത്രങ്ങളോ, ദൃശ്യങ്ങളോ പകർത്തിയിരുന്നില്ല. ലോകകപ്പ് കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചതിന് നന്ദിയുണ്ടെന്നു വിമാനത്തിന്റെ പൈലറ്റ് താരങ്ങളെ അറിയിച്ചു. സ്ഥാനമൊഴിയുന്ന ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡിനെ വിമാനത്തിൽവച്ച് ആദരിച്ചു. ഇന്ത്യൻ താരങ്ങളും കുടുംബങ്ങളും സപ്പോർട്ട് സ്റ്റാഫും വിമാനത്തിലെ ബിസിനസ് ക്ലാസിലായിരുന്നു യാത്ര ചെയ്തിരുന്നത്. ജസ്പ്രീത് ബുമ്ര മുഴുവൻ സമയവും മകൻ അങ്കതിനൊപ്പമായിരുന്നു. യാത്രയ്ക്കിടെ ലോകകപ്പ് ട്രോഫിക്കൊപ്പം ചിത്രമെടുക്കാൻ മാധ്യമപ്രവർത്തകർക്കും അവസരം ലഭിച്ചു.