TOPICS COVERED

സുരക്ഷ മുൻനിർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് അയയ്ക്കരുതെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന് (ബിസിസിഐ) പാക്കിസ്ഥാനിൽ നിന്നുതന്നെ മുന്നറിയിപ്പ്. മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയയാണ്, പാക്കിസ്ഥാനിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും ഇന്ത്യൻ ടീമിനെ അയയ്ക്കാതിരിക്കുന്നതാകും ഉചിതമെന്നും പരസ്യമായി അഭിപ്രായപ്പെട്ടത്. വ്യത്യസ്ത രാജ്യങ്ങളിലായി മത്സരങ്ങൾ നടക്കുന്ന ഹൈബ്രിഡ് മോഡലാകും ചാംപ്യൻസ് ട്രോഫിക്ക് അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു.

‘പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യം നോക്കുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു വരരുതെന്നേ ഞാൻ പറയൂ. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ അധികൃതർക്കും ശ്രദ്ധ വേണം. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ഉചിതമായ തീരുമാനമെടുക്കട്ടെ. മിക്കവാറും ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്താനാണ് സാധ്യത’.ഡാനിഷ് കനേരിയ പറഞ്ഞു.

പാക്കിസ്ഥാൻ ആതിഥ്യം വഹിച്ച 2023ലെ ഏഷ്യാ കപ്പിന് ഇന്ത്യൻ ടീമിനെ അവിടേക്ക് അയയ്ക്കാൻ ബിസിസിഐ തയാറായിരുന്നില്ല. തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്. അതേസമയം, ഈ സംഭവത്തിനു ശേഷം ഏകദിന ലോകകപ്പിനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയിരുന്നു. 2008ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യൻ ടീം ഏറ്റവും ഒടുവിൽ പാക്കിസ്ഥാനിൽ കളിച്ചത്.കളിക്കാരുടെ സുരക്ഷയ്ക്ക് എപ്പോഴും പ്രാധാന്യം നൽകുന്നതിന് ബിസിസിഐയെ കനേരിയ അഭിനന്ദിക്കുകയും ചെയ്തു.‘കളിക്കാരുടെ സുരക്ഷയ്‌ക്കായിരിക്കണം എപ്പോഴും പ്രാധാന്യം നൽകേണ്ടത്. ബഹുമാനവും ആദരവുമെല്ലാം അതിനു ശേഷമേ വരൂ. ഇവിടെ ശ്രദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. ഇക്കാര്യത്തിൽ ബിസിസിഐയുടെ നിലപാട് ശ്രദ്ധേയമാണ്. ഐസിസിയുടെ അന്തിമ തീരുമാനം എല്ലാ ടീമുകളും അംഗീകരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇതൊരു ഹൈബ്രിഡ് മോഡലായിരിക്കുമെന്ന് ഞാൻ കരുതുന്നു’.കനേരിയ പറഞ്ഞു.

നിലവിൽ പാക്കിസ്ഥാനിലെ സുരക്ഷാ സംവിധാനങ്ങൾ പരിഗണിക്കുമ്പോൾ, വിദേശ ടീമുകൾക്ക് വരാവുന്ന സാഹചര്യമല്ലെന്ന് ഡാനിഷ് കനേരിയ തുറന്നടിച്ചു. ചാംപ്യൻസ് ട്രോഫി സംഘടിപ്പിക്കുന്നതിന്റെ ഗുണങ്ങൾ മാത്രമാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പരിഗണിക്കുന്നത്. അതിന്റെ മറ്റു വശങ്ങൾ അവർ നോക്കുന്നില്ലെന്നും കനേരിയ പറഞ്ഞു.‘പിസിബിയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം ഇതിലൂടെ ലഭിക്കുന്ന വരുമാനം മാത്രമാണ്. അതുകൊണ്ടാണ് ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു വരുന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുന്നത്. ഇന്ത്യ എത്തിയാൽ വൻകിട സ്പോൺസർമാർ വരും, വലിയ മാധ്യമശ്രദ്ധ ലഭിക്കും, ടൂർണമെന്റിൽ പണമൊഴുകും... ഇങ്ങനെ ഒരുപാടു സംഗതികളുണ്ട്.‘‘നമ്മൾ ലോകകപ്പിനായി ഇന്ത്യയിലേക്കു പോയി. അവിടുത്തെ സാഹചര്യം എത്രയോ മികച്ചതാണ്. സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ എല്ലാം പിഴവറ്റതായിരുന്നു. ലോകം അവിടേക്കു സഞ്ചരിക്കാൻ ഭയപ്പെടുന്നില്ല. വിനോദസഞ്ചാരികളും യഥേഷ്ടം എത്തുന്നു. അവിടുത്തെ സർക്കാർ ഇക്കാര്യത്തിൽ മികച്ച രീതിയിലാണ് എല്ലാം ചെയ്യുന്നത്. അതാണ് യാഥാർഥ്യം’ – കനേരിയ പറഞ്ഞു.

'Don't send Indian team'; There are security issues; Warning from Pakistan!: