ഒരേ ഒരു റണ്‍സ്.. അതുണ്ടായില്ല. 99 റണ്‍സില്‍ ഋഷഭ് പന്ത് പുറത്ത്. ഇന്ത്യയുടെ ഡ്രസിങ് റൂമിലും ആരാധകരിലും ഒരുപോലെ നിരാശ. കൈ കൊണ്ട് മുഖം മറച്ചാണ് പന്ത് ക്രീസ് വിട്ടത്. വില്‍ ഒറൂക്കാണ് പന്തിന്‍റെ വിക്കറ്റ് വീഴ്ത്തിയത്. ബെംഗളൂരു ടെസ്റ്റില്‍ കിവീസിന് 107 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 462 റണ്‍സിന് പുറത്തായി. സര്‍ഫറാസ് ഖാന്‍ – ഋഷഭ് പന്ത് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ ലീഡിലേയ്ക്ക് നയിച്ചത്. സര്‍ഫറാസ് ഖാന്‍ 150 റണ്‍സെടുത്തു.

ഇത് ഏഴാം തവണയാണ് പന്ത് ടെസ്റ്റ് മല്‍സരത്തിനിടെ 90 റണ്‍സിന് ശേഷം പുറത്താകുന്നത്. 2022 ല്‍ ബംഗ്ലദേശിനെതിരെ 93 ല്‍, അതേ വര്‍ഷം ശ്രീലങ്കയ്ക്കെതിരെ 96 ല്‍, 2021 ല്‍ ഇംഗ്ലണ്ടിനെതിരെ 91 ല്‍, ഓസ്ട്രേലിയയ്ക്കെതിരെ 97 , 2018 ല്‍ വിന്‍ഡീസിനെതിരെ 92,92 എന്നിങ്ങനെ പോകുന്നു പന്തിന്‍റെ സെഞ്ചറി ദൗര്‍ഭാഗ്യം. 

90 റണ്‍സിലെത്തിയ ശേഷം അഞ്ചിലേറെ തവണ പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ധോണിയും പന്തുമാണ്. എന്നാല്‍ 90 റണ്‍സെടുത്ത ശേഷം ടെസ്റ്റ് മല്‍സരങ്ങളില്‍ ഏറ്റവുമധികം പ്രാവശ്യം പുറത്തായത് സച്ചിനാണ്. 10 വട്ടം. രാഹുല്‍ ദ്രാവിഡ് ഒന്‍പത് പ്രാവശ്യവും ഗാവസ്കറും, ധോണിയും സെവാഗും അഞ്ചുപ്രാവശ്യം വീതവും പുറത്തായിട്ടുണ്ട്. 

177 റണ്‍സാണ് പന്തും സര്‍ഫറാസ് ഖാനും ചേര്‍ന്ന് അടിച്ചു കൂട്ടിയത്. 56-ാം ഓവറില്‍ റണ്‍ഔട്ടില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട പന്ത് പിന്നീട് തകര്‍ത്തടിച്ചു. 55 പന്തില്‍ നിന്ന് അര്‍ധശതകം പൂര്‍ത്തിയാക്കിയ താരം രണ്ട് തവണയാണ് രചിന്‍ രവീന്ദ്രയെ സിക്സര്‍ പറത്തിയത്.

ENGLISH SUMMARY:

Rishabh Pant missed out on a hundred yet again, falling agonisingly on 99. It was seventh occasion when Pant got out in 90s in Test matches.