ഒന്നാമിന്നിങ്സില്‍ 190 റണ്‍സിന്‍റെ ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റതില്‍ ക്യാപ്റ്റന്‍സിയെ കുറ്റപ്പെടുത്തി മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. രോഹിത് ശര്‍മയ്ക്ക് പകരം വിരാട് കോലിയാണ് നയിച്ചിരുന്നതെങ്കില്‍ ഇന്ത്യന്‍ ടീം പരാജയപ്പെടുകയില്ലായിരുന്നുവെന്നാണ് വോണ്‍ ഒരു യൂട്യൂബ് ചാനലിനോട് അഭിപ്രായപ്പെട്ടത്. ബാറ്ററെന്ന നിലയില്‍ തീര്‍ത്തും രോഹിത് നിറംമങ്ങിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ നായക മികവാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കോലിയായിരുന്നെങ്കില്‍ ഈ പരാജയം ഉണ്ടാവില്ലായിരുന്നു. രോഹിത് മികച്ച കളിക്കാരനാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അദ്ദേഹം തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തതെന്നും' വോണ്‍ പറഞ്ഞു. 

 

നായകനെന്ന നിലയില്‍ രോഹിതിന്‍റെ പ്രകടനം തീര്‍ത്തും ശരാശരിയെന്ന് മാത്രമെ വിലയിരുത്താന്‍ കഴിയൂവെന്നും പോപ്പിന്‍റെ സ്വീപ്പുകളോട് രോഹിതിന്‍റെ ബോളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ലെന്നും വോണ്‍ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു.  'രോഹിത് വളരെ നല്ല ക്യാപ്റ്റനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഫീല്‍ഡിങിലും ബോളിങ് ചെയ്ഞ്ചുകളിലുമൊന്നും രോഹിതിന് ശരിയായ തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞില്ല. ഒലി പോപ്പിന്‍റെ സ്വീപിനും റിവേഴ്സ് സ്വീപിനും മറുപടിയില്ലാതെ പോയത് അതുകൊണ്ടാണെന്നായിരുന്നു വോണ്‍ തന്‍റെ കോളത്തില്‍ കുറിച്ചത്. 

 

വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്നും വിരാട് കോലി വിട്ടുനില്‍ക്കുകയാണ്.  കോലിയുടെ അഭാവത്തില്‍ കളിക്കാനിറങ്ങിയ ടീം ഇ്നത്യ 28 റണ്‍സിനാണ് ആദ്യ ടെസ്റ്റ് തോറ്റത്. ഇടതുകയ്യന്‍ സ്പിന്നറായ ടോം ഹാര്‍ടിക്ക് ഏഴ് വിക്കറ്റുകള്‍ സമ്മാനിച്ചായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍ മടങ്ങിയത്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ബെന്‍ സ്റ്റോക്സിന്‍റെ ടീം 1–0ത്തിന് മുന്നിലെത്തി. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ്. 

 

India wouldn't have succumbed if they led by Virat Kohli instead of Rohit Sharma, says Michael Vaughan