തിടുക്കത്തിൽ ആരെയെങ്കിലും വിളിക്കാനായി ശ്രമിക്കുമ്പോൾ റേഞ്ച് പ്രശ്നം ഉണ്ടാവുന്നുണ്ടോ? ഇന്റർനെറ്റ് സേവനം ഇടക്കിടയ്ക്ക് തകരാറിലാവുന്നുണ്ടോ? എന്നാൽ നിങ്ങളും ടെലികോം കമ്പനികൾ നൽകുന്ന നഷ്ടപരിഹാരത്തിനർഹരാണ്.മൊബൈൽ സേവനം മുടങ്ങിയാൽ ടെലികോം കമ്പനികൾ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്ന വ്യവസ്ഥ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ട്രായ് നേരത്തെ നൽകിയ നിർദേശമാണ് നിലവിൽ വന്നിരിക്കുന്നത്.24 മണിക്കൂറെങ്കിലും ഒരു ജില്ലയിൽ സേവനം മുടങ്ങിയാൽ അവിടെ രജിസ്റ്റർ ചെയ്തിരിക്കുന്ന നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതാണ് വ്യവസ്ഥ. ആ ദിവസത്തെ വാലിഡിറ്റി തുകയാണ് തനിയെ ക്രെഡിറ്റ് ആകുക.
2024ലാണ് ഇങ്ങനെയൊരു തീരുമാനം ട്രായ് പ്രഖ്യാപിച്ചത്. കമ്പനി പുറത്തുവിട്ടിരുന്ന ക്വാളിറ്റി മാനദണ്ഡങ്ങളിൽ ഏതിലെങ്കിലും വീഴ്ച വരുത്തിയാൽ വലിയ പിഴ നൽകേണ്ടിവരും. മുൻപ് ഈടാക്കാനാകുന്ന പിഴ 50,000 ആയിരുന്നു. ഇപ്പോഴത് ഒരു ലക്ഷമാക്കി മാറ്റിയിട്ടുണ്ട്. നെറ്റ്‌വർക്ക് കണക്ഷൻ മികച്ചതാക്കാനും, മികച്ച സർവീസുകൾ ജനങ്ങൾക്ക് നൽകാൻ കമ്പനികളെ പ്രേരിപ്പിക്കുന്നതിനുമാണ് ഈ നിയമം.
The Standards of Quality of Service of Access (Wireline and Wireless) and Broadband (Wireline and Wireless) Service Regulations, 2024 എന്ന നിയമത്തിന്റെ കീഴിലാണ് നഷ്ടപരിഹാരം ഈടാക്കാൻ സാധിക്കുക. നിയമലംഘനങ്ങൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള പിഴയാണ് ചുമത്തുക. 24 മണിക്കൂർ കഴിഞ്ഞും നെറ്റ്‌വർക്ക് ശരിയായില്ലെങ്കിൽ, അടുത്ത ബില്ലിങ്ങിലും മറ്റും ഉപഭോക്താവിന് വിലക്കുറവ് ലഭിക്കും. എല്ലാ നെറ്റ്‌വർക്ക് സേവനദാതാക്കളും ഈ നിയമത്തിന്റെ പരിധിയിൽ വരും.