അന്യഗ്രഹ ജീവികള്‍ ഭൂമി കീഴടക്കാനെത്തുന്നതും മനുഷ്യരാശി അവരോട് പോരാടി വിജയിക്കുന്നതുമെല്ലാം സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവികളാണ് ഭൂമി സംരക്ഷിക്കുന്നത് എന്ന മറ്റൊരു തെളിയിക്കപ്പെടാത്ത സിദ്ധാന്തം മറുവശത്തുണ്ട്. ഇന്നോ ഇന്നലെയോ ഉള്ളതല്ല, വര്‍ഷങ്ങളായി നിലവിലുള്ള ഗൂഢസിദ്ധാന്തങ്ങളാണിവ. ഇപ്പോളിതാ ഈ വാദത്തിന് കൂടുതല്‍ പിന്തുണയുമായി എത്തുകയാണ് പ്രമുഖ ഗവേഷകൻ.
അന്യഗ്രഹ ജീവികള്‍ പലതവണ നമ്മുടെ ഭൂമി സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇവരുടെ വരവും തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസങ്ങളും യഥാര്‍ഥത്തില്‍ മനുഷ്യരാശിയെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നുമാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പാത്തോളജി പ്രൊഫസര്‍ ഡോ. ഗാരി നോളന്‍ പറയുന്നത്. ഇക്കാര്യത്തില്‍ തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്നും യുഎഫ്ഒകളെ കുറിച്ച് ഗവേഷണം നടത്തിയ ഗാരി പറയുന്നുണ്ട്. മുന്‍പ് നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട വ്യക്തികൂടിയണ് ഗാരി.
20 വർഷത്തോളം യുഎഫ്ഒകളെപ്പറ്റി പഠനം നടത്തിയിട്ടുള്ള കേംബ്രിഡ്ജിലെ പാട്രിക് ജാക്സണ്‍ന്‍റെ സിദ്ധാന്തത്തെ ചുറ്റിപ്പറ്റിയാണ് പ്രസ്താവന. ആകാശത്ത് കാണപ്പെടുന്ന ഗോളരൂപത്തിലുള്ള അജ്ഞാതപേടകങ്ങൾ (sphere network) കാലങ്ങളായി നിലവിലുണ്ടെന്നും ഇവ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തനത്തിൽ ആവശ്യമായ മാറ്റം നടത്താൻ കഴിവുള്ളവയും കാലികമാണെന്നുമാണ് തന്‍റെ സിദ്ധാന്തത്തിലൂടെ പാട്രിക് വാദിക്കുന്നത്. ഇവ മനുഷ്യര്‍ക്ക് സംരക്ഷണം നൽകുന്നുവെന്നും ഭൂമിയുടെ സംരക്ഷണമാണ് ഈ പേടകങ്ങളുടെ പ്രധാനദൗത്യമെന്നുമാണ് പാട്രിക് ജാക്സണിന്‍റെ സിദ്ധാന്തം.
പാട്രിക് ജാക്സണുമായി താന്‍ ഒരു വർഷമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇതിലൂടെയാണ് പാട്രികിന്‍റെ സിദ്ധാന്തത്തിൽ കഴമ്പുണ്ടെന്ന് തനിക്ക് തോന്നിത്തുടങ്ങിയതെന്നും ഗാരി നോളന്‍ അഭിപ്രായപ്പെടുന്നു. പാട്രിക് ജാക്സണിന്‍റെ സിദ്ധാന്തങ്ങളില്‍ കൂടുതല്‍ പര്യവേഷണങ്ങള്‍ ആവശ്യമാണെന്നാണ് ഗാരിയുടെ പക്ഷം.
യുഎഫ്ഒകളുടെ ചിത്രങ്ങളിലെല്ലാം ഗോളരൂപത്തിലുള്ള പേടകങ്ങള്‍ ദൃശ്യമാണ്. കാലകാലങ്ങളായി ഇവ ആകാശത്തുണ്ടെന്നും അതിനര്‍ഥം ഇവ നിര്‍മിച്ചവര്‍ അത് കൃത്യമായി സംരക്ഷിക്കുന്നുണ്ടെന്നുമാണ് പാട്രിക്ക് ജാക്സണ്‍ പറയുന്നത്. മനുഷ്യരുണ്ടാക്കിയ വാഹനങ്ങളല്ല ഇവ. ആകാശത്ത് പെട്ടെന്ന് വേഗം കൂട്ടാനും കുറയ്ക്കാനും ഉയര്‍ന്നു പൊങ്ങാനും താഴാനും ഇവയ്ക്ക് സാധിക്കുമെന്നും പഠനത്തില്‍ പറയയുന്നു.
അടുത്തിടെ മനുഷ്യരായി വേഷം മാറിയ അന്യഗ്രഹജീവികൾ നമുക്കിടയിലുണ്ടെന്ന ഹാർവാഡ് സർവ്വകലാശാലയുടെ ഗവേഷണപ്രബന്ധം ചര്‍ച്ചയായിരുന്നു. അന്യഗ്രഹജീവികൾ അഗ്നിപർവ്വതമേഖലകളിലും ഭൗമാന്തർമേഖലകളിലും താമസിക്കുന്നുണ്ടെന്നാണ് ഫിലോസഫി ആൻഡ് കോസ്‌മോളജി എന്ന ശാസ്ത്രജേണലിന് നൽകിയിരിക്കുന്ന പ്രബന്ധത്തില്‍ പറയുന്നത്. ക്രിപ്‌റ്റോടെറസ്ട്രിയൽ എന്ന ഗൂഢവാദ സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഡോ. ഗാരി നോളന്‍റെ ‘രക്ഷാ സിദ്ധാന്തം’.