image/ NASA

TOPICS COVERED

ഇന്ത്യൻ വംശജയായ നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഒമ്പത് മാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങുകയാണ്. നിരവധി റെക്കോർഡുകൾ തന്റെ പേരിൽ എഴുതിച്ചേർത്തതിന് ശേഷമാണ് സുനിതയുടെ മടക്കം. ബഹിരാകാശ പര്യവേഷണ ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് സുനിതയുടേത്. നിലവിൽ നാസയുടെ മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയക്കാനുള്ള ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമാണ് സുനിത വില്യംസ്.

ജനനവും വിദ്യാഭ്യാസവും

1965 സെപ്റ്റംബർ 19-ന് ഒഹായോയിലെ യൂക്ലിഡിൽ ഡോ. ദീപക്കിന്റെയും ബോണി പാണ്ഡ്യയുടെയും മകളായി ജനനം. 1983-ൽ മസാച്യുസെറ്റ്സിലെ നീധാം ഹൈസ്കൂളിൽ പഠനം പൂർത്തിയാക്കി. തുടർന്ന് 1987-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ അക്കാദമിയിൽ നിന്ന് ഫിസിക്കൽ സയൻസിൽ ബി.എസ്.സി നേടി. വ്യോമയാനമേഖലയിൽ നിന്നുള്ള അടങ്ങാത്ത അഭിനിവേശമാണ് സുനിതയെ യു.എസ്. നേവിയിൽ ചേരാൻ പ്രേരിപ്പിച്ചത്. അവിടെ പൈലറ്റ് ആയാണ് തുടക്കം. തുടർന്ന് 1995-ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടി. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത യു.എസ്. നേവിയിലെ ക്യാപ്റ്റനായാണ് വിരമിച്ചത്.

ബഹിരാകാശ പര്യവേഷണത്തിലേക്ക്

1998-ലാണ് നാസയുടെ ബഹിരാകാശ യാത്രികയായി സുനിത തിരഞ്ഞെടുക്കപ്പെട്ടത്. അതോടെ സുനിതയുടെ ബഹിരാകാശ യാത്രകൾക്ക് തുടക്കമായി. തീവ്രപരിശീലനത്തിനു ശേഷം 2006 ഡിസംബറിൽ ബഹിരാകാശ വാഹനമായ ഡിസ്കവറിയിലായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ യാത്ര. തന്റെ ദൗത്യത്തിനിടെ നിരവധി ശ്രദ്ധേയമായ നാഴികക്കല്ലുകൾ നേടി.

image:x.com/AstroHague/

ബഹിരാകാശ നടത്തങ്ങളും റെക്കോർഡുകളും

ബഹിരാകാശത്ത് മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തിയാണ് സുനിത. ട്രെഡ് മില്ലിലാണ് ബോസ്റ്റൺ മാരത്തൺ ഓടിയത്. 195 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതോടെ ഒരു വനിത നടത്തിയ ഏറ്റവും ദൈർഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്ര എന്ന റെക്കോർഡും അവർ സ്ഥാപിച്ചു. 322 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും പരിചയസമ്പന്നരായ വനിതാ ബഹിരാകാശ യാത്രികരിലൊരാളായി സുനിത മാറി.

ബഹിരാകാശ പേടകത്തിന് പുറത്ത് 50 മണിക്കൂറിലധികം നീണ്ട ഏഴ് ബഹിരാകാശ നടത്തങ്ങളാണ് സുനിത പൂർത്തിയാക്കിയിട്ടുള്ളത്. ഇതോടെ ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര നടത്തിയ വനിതാ ബഹിരാകാശ യാത്രികയായി. ഈ വർഷം ജനുവരിയിൽ 5 മണിക്കൂറും 26 മിനിറ്റും ബഹിരാകാശത്ത് നടന്നതിലൂടെ ഒരു വനിതയുടെ മൊത്തം ബഹിരാകാശ നടത്ത സമയത്തിന്റെ റെക്കോർഡും തകർത്തു. 62 മണിക്കൂറും 6 മിനിറ്റുമാണ് ഇതുവരെ സുനിത ബഹിരാകാശത്ത് നടന്നത്. ബഹിരാകാശ നടത്തം നടത്തിയവരുടെ നാസയുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് സുനിതയിപ്പോൾ.

പുരസ്കാരങ്ങളും ബഹുമതികളും

image: NASA

നാവികസേനയുടെ പ്രശംസാ മെഡൽ, നാസ സ്പേസ് ഫ്ലൈറ്റ് മെഡൽ എന്നിവ ഉൾപ്പെടെ സുനിത തന്റെ കരിയറിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2008-ൽ സുനിതയുടെ പര്യവേഷണങ്ങൾക്കുള്ള ആദരമായി പത്മഭൂഷൺ നൽകി ഇന്ത്യ അവരെ ആദരിച്ചു.

സുനിതയുടെ സ്വാധീനം റെക്കോർഡുകൾക്കും പുരസ്കാരങ്ങൾക്കും അപ്പുറമാണ്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് തുടങ്ങി നിരവധി കരിയറുകൾ സ്വീകരിക്കാൻ പെൺകുട്ടികൾക്ക് ഊർജം നൽകുന്നു. ബഹിരാകാശ സ്വപ്നങ്ങളിലേക്ക് തെല്ലും ഭയമില്ലാതെ നടന്നു കയറിയ സുനിതയുടെ ജീവിതം ബഹിരാകാശത്ത് പുതിയ അതിർത്തികൾ രേഖപ്പെടുത്തുകയും ചക്രവാളത്തിനപ്പുറത്തേക്ക് നോക്കാൻ ഒരു തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ENGLISH SUMMARY:

Indian-origin astronaut Sunita Williams is returning to Earth after spending nine months in space. She holds several records, including the longest spacewalk time by a female astronaut. A key member of NASA’s Artemis program, Sunita continues to inspire future generations in space exploration.