മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തത്തിനു പുറമെ അറുപത്തെട്ടര വർഷം തടവു കൂടി വിധിച്ചു. മഞ്ചേരി പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫാണ് ശിക്ഷ വിധിച്ചത്.

 

2019 ഡിസംബറിലെ ക്രിസ്മസ് അവധിക്കിടെ വീട്ടിലെത്തിയ മകളുടെ സുഹൃത്തായ 14കാരിയെയാണ് പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. മകൾ വീടിനുള്ളിലുണ്ടെന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡനത്തിന് ഇരയാക്കി. ഇതേ പെൺകുട്ടിയെ മറ്റൊരു വട്ടവും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ പ്രതി ശ്രമിച്ചിരുന്നു.

 

കുട്ടിയുടെയും അമ്മയുടെയും മൊഴിയാണ് കേസിൽ നിർണായകമായത്. പീഡനത്തിന് ഇരയായ കുട്ടിയുടെ അച്ഛൻ്റെ അടുത്ത സുഹൃത്ത് കൂടിയാണ് പ്രതി. പ്രതിയെ കോടതി മുറിയിൽ കണ്ടപ്പോൾ പെൺകുട്ടി പേടിയോടെ ഒച്ചവച്ചതും കോടതി പ്രത്യേകം നിരീക്ഷിച്ചിരുന്നു. എസ് സി ആക്ട് പ്രകാരമുള്ള കുറ്റവും പ്രതിക്കെതിരെ തെളിഞ്ഞിട്ടുണ്ട്. ആറരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.