തൃശൂര്‍ പട്ടിക്കാട് ദേശീയപാതയില്‍ 1750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ചീഞ്ഞ സവാള ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ചായിരുന്നു സ്പിരിറ്റ് കടത്ത്. സ്പിരിറ്റിന്റെ ഗന്ധം പുറത്തുവരാതിരിക്കാനാണ് ചീഞ്ഞ സവാള വണ്ടിയില്‍ കയറ്റിയത്. പിക്കപ്പ് വാനിലും കാറിലുമായി എത്തിയ നാലംഗ സ്പിരിറ്റ് സംഘത്തെ എക്സൈസ് പിടികൂടി.
തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തം ഉണ്ടായ േശഷം അവിടെയുള്ള സ്പിരിറ്റ് ശേഖരം കേരളം ഉള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിലേക്ക് കടത്തി തുടങ്ങിയിരുന്നു. എക്സൈസ് കമ്മിഷണറുടെ മധ്യമേഖല സ്ക്വാഡ് അംഗം കൃഷ്പ്രസാദിനു ലഭിച്ച രഹസ്യവിവരമായിരുന്നു വഴിത്തിരിവായത്. പിക്കപ്പ് വാനില്‍ സ്പിരിറ്റുമായി ഒരു സംഘം തമിഴ്നാട്ടില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടായിരുന്നു വിവരം. നേരത്തെ സ്പിരിറ്റ് കടത്തുകേസില്‍ അകപ്പെട്ട് ജാമ്യത്തിലിറങ്ങിയ പറവൂര്‍ സ്വദേശി പ്രദീപിന്റെ നേതൃത്വത്തിലാണ് സ്പിരിറ്റ് കടത്തെന്നും എക്സൈസ് തിരിച്ചറിഞ്ഞു. അങ്ങനെയാണ്, പ്രദീപിനെ കൂടുതല്‍ നിരീക്ഷിച്ചത്.
സ്പിരിറ്റു വാഹനം പട്ടിക്കാട് എത്തിയപ്പോള്‍ നാടകീയമായി വളഞ്ഞ് പിടികൂടുകയായിരുന്നു. പ്രദിപീനേയും കൂട്ടാളികളായ മൂന്നു യുവാക്കളേയും അറസ്റ്റ് ചെയ്തു. കഞ്ചാവു കേസില്‍ പ്രതിയായ പറവൂര്‍ സ്വദേശി ബിജു, യേശുദാസ്, പ്രദീപ് എന്നിവരേയും പിടികൂടി. ഗോവയില്‍ നിന്ന് വന്‍തോതില്‍ സ്പിരിറ്റ് എത്തിച്ചിരുന്നത് തമിഴ്നാട്ടിലേക്കാണ്. ലിറ്ററിന് എഴുപതു രൂപയ്ക്കാണ് ഗോവയില്‍ സ്പിരിറ്റ് വില്‍പന. പെയിന്റ് നിര്‍മാണത്തിനുള്ള സ്പിരിറ്റാണെന്ന ലേബലില്‍ തമിഴ്നാട്ടില്‍ എത്തിച്ച്, പിന്നീട് കേരളത്തിലേക്ക് കടത്തുകയാണ് പതിവ്. വ്യാജ മദ്യ നിര്‍മാണത്തിനായിരുന്നു സ്പിരിറ്റ് കടത്തെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.