mother-attack

കുടുംബ വഴക്കിനെത്തുടര്‍ന്ന് 11 കാരനായ മകനെ ക്രൂരമായി മർദ്ധിച്ച് യുവതി. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള വിഡിയോ പുറത്തുവന്നതിന് പിന്നാലെ  അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്.ഹരിദ്വാർ സ്വദേശിയായ യുവതിക്കെതിരേയാണ് പൊലീസ്  അന്വേഷണം ആരംഭിച്ചത്. ഹരിദ്വാര്‍ സ്വദേശിനി 11 വയസ്സുള്ള മകനെ നിലത്ത് കിടത്തി ശരീരത്ത് കയറിയിരുന്നടക്കം മർദ്ദിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.  മറ്റൊരാൾ സമീപത്ത് നിൽക്കുന്നതും കാണാം. 

മകനെ അമ്മ കടിച്ചു പരിക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വേദനകൊണ്ട് കുട്ടി ഉറക്കെ കരഞ്ഞിട്ടും അമ്മ പിന്മാറിയില്ല. വീണ്ടും മർദ്ദനം തുടർന്നു.വിഡിയോ ശ്രദ്ധയിൽപ്പെട്ട ഹരിദ്വാർ പോലീസ് വിഡിയോയ്ക്ക് രണ്ട് മാസത്തോളം പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ താമസിക്കുന്ന തൻ്റെ ഭർത്താവിനെ ഭയപ്പെടുത്താനാണ് ഇത്തരമൊരു വിഡിയോ ചിത്രീകരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.  സ്ത്രീയുടെ മൂത്ത മകനാണ് വിഡിയോ ചിത്രീകരിച്ചതെന്ന് പോലീസ് പറയുന്നു.തൻ്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്നും വീട്ടുചെലവിലേക്ക് പണം നൽകിയില്ലെന്നും യുവതി പറഞ്ഞതായാണ് പോലീസിൻ്റെ പോസ്റ്റിൽ പറയുന്നത്. യുവതിയുടെ ഭർത്താവിന് വിഡിയോ ലഭിച്ചതോടെ ഇയാൾ അത് സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നു. 

വിഡിയോ വൈറലായതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (സിഡബ്ല്യുസി) വിവരം അറിയിക്കുകയും തുടർന്ന് യുവതിയെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തു. നിരവധി തവണ കൗൺസിലിങ്ങിന് വിധേയയാകുമെന്ന് പോലീസ് അറിയിച്ചു.മദ്യപാനത്തെച്ചൊല്ലി കഴിഞ്ഞ 10 വർഷമായി ഭർത്താവുമായി സ്ഥിരം വഴക്കുനടക്കുമെന്ന് യുവതി മൊഴിയിൽ പോലീസിനോട് പറഞ്ഞു. ഏതാനും മാസങ്ങളായി ഭർത്താവ് വീട്ടിലില്ലായിരുന്നുവെന്നും ഉത്തർപ്രദേശിൽ ഒരു കട നടത്തിയിരുന്നതായും അവർ പറയുന്നു.വീഡിയോയെക്കുറിച്ച് ചോദിച്ചപ്പോൾ, ഭർത്താവിനെ ഭയപ്പെടുത്താൻ ഷൂട്ട് ചെയ്യാൻ മകനോട് ആവശ്യപ്പെട്ടതായാണ് യുവതി പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് പൊലീസ് അയൽവാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. എന്നാൽ യുവതി മക്കളോട് നല്ലരീതിയിൽ പെരുമാറുന്നയാളാണെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. യുവതിക്കെതിരേ ഇവരാരും പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, യുവതി ഭർത്താവിനെതിരേ ഉന്നയിച്ച പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്നും ഉടനെ നാട്ടിലെത്താൻ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A woman brutally beat her 11-year-old son due to a family quarrel