benglure-twinmurder

TOPICS COVERED

ബെംഗളുരു നഗരത്തില്‍ യുവാവ് ഭാര്യയുടെ ആദ്യവിവാഹത്തിലെ പെണ്‍മക്കളെ കഴുത്തറുത്തു കൊന്ന് ഒളിവില്‍പോയി. ഹെബ്ബാളിനു സമീപമാണ് 14 ഉം 13 ഉം വയസുള്ള പെണ്‍കുട്ടികള്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്.  കൊലയാളിയെന്നു സംശയിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശിക്കായി പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി

 

ഹെബ്ബാളിനു സമീപം അമൃതഹള്ളിയെ നടുക്കി ശനിയാഴ്ച വൈകീട്ടാണു ഇരട്ടക്കൊലയുണ്ടായത്. ഉത്തര്‍പ്രദേശ് ഖോരക്പൂര്‍ സ്വദേശി അനിതയുടെ 14 വയസുള്ള മകള്‍ സൃഷ്ടി, സഹോദരി സോണി എന്നിവരാണു കൊല്ലപ്പെട്ടത്. ഫാക്ടറി തൊഴിലാളിയായ അനിത ജോലി കഴിഞ്ഞു രാത്രി എട്ടുമണിയോടെ മടങ്ങിയെത്തിയപ്പോഴാണു ചോരയില്‍ കുളിച്ചു കിടക്കുന്ന കുട്ടികളെ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ അരിവാള്‍ ഉപയോഗിച്ച്  കഴുത്തറുത്ത് നിലയിലായിരുന്നു. 

ഇവരുടെ കൂടെ താമസിക്കുന്ന ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ സ്വദേശി മോഹനെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു ഒളിവില്‍പോയ ഇയാളെ പിടികൂടുന്നതിനായി ബെംഗളുരു പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു തിരച്ചില്‍ തുടങ്ങി. അനിതയും ‍ഡെലിവറി ജീവനക്കാരനായ മോഹനും കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഒന്നിച്ചാണു താമസം. പെണ്‍മക്കളെ കൂടെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും നിസാര കാര്യങ്ങള്‍ക്കു പോലും ഇയാള്‍ മക്കളെ ഉപദ്രവിച്ചിരുന്നതായും അനിത പൊലീസിനു മൊഴി നല്‍കി.

ശനിയാഴ്ച മൂന്നുമണിയോടെ കുട്ടികള്‍ ക്ലാസ് കഴിഞ്ഞെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. നാലുമണിയോടെ മോഹനും വീട്ടില്‍ മടങ്ങിയെത്തി. ഇതിനുശേഷമാണു കൊലപാതകമെന്നാണു പൊലീസിന്റെ നിഗമനം. അതേസമയം തൊട്ടടുത്തുള്ള ഫ്ലാറ്റുകളില്‍ ഉള്ളവര്‍ പോലും കരച്ചില്‍ കേട്ടില്ലെന്നതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

ENGLISH SUMMARY:

Man absconding after killing partner’s minor daughters in Bengaluru: police