അമിത ചെലവിൽ സഹികെട്ട് രണ്ടാം ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് വാഹനാപകടമായി കരുതിയ കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. 25 കാരിയായ ദുർഗാവതി വാഹനമിടിച്ച മരിച്ച കേസിലാണ് ഭർത്താവ് അജയ് അറസ്റ്റിലാണ്. അജയ്‍യുടെ രണ്ടാം ഭാര്യയായ ദുർഗാവതിയുടെ അമിത ചെലവാക്കൽ ശീലവും രണ്ട് കുടുംബത്തിനും ചെലവിന് കൊടുക്കാൻ സാധിക്കാത്തതിനാലുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഓഗസ്റ്റ് 13 ന് ഗ്വാളിയാറിലെ ഗാർഡൻ സിറ്റി ഭാഗത്ത് സഹോദനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് വാഹനാപകടമുണ്ടാകുന്നത്. വാഹനമിടിച്ച് പരിക്കേറ്റ ദുർഗാവതി ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള പ്രാഥമിക അന്വേഷണത്തിലും വാഹനാപകടത്തിന്റെ സൂചനകൾ ലഭിച്ചു. വാഹനാപകടമായി കണ്ട പൊലീസ്, മൊഴികളിലെ വൈരുധ്യത്തിന് പിന്നാലെയാണ് കൂടുതൽ അന്വേഷണത്തിലേക്ക് കടന്നത്. ചരക്കവാഹനം സ്‌കൂട്ടറിൽ ഇടിച്ച് പോകുന്നത് കണ്ടെന്നാണ് അജയ് പൊലീസിനോട് പറഞ്ഞത്. എന്നാൽ അപകട സമയത്ത് എസ്‌യുവി സമീപത്തുള്ള വൈദ്യുത തൂണിൽ ഇടിച്ച വിവരം പൊലീസിന് ലഭിച്ചതാണ് അജയ്‍യെ കുടുക്കിയത്. സിസിടിവി പരിശോധിച്ച പൊലീസിന് എസ്‌യുവിയാണ് ദുർഗാവതിയുടെ വാഹനത്തിലിടിച്ചതെന്ന് വ്യക്തമാക്കി.
അമിത ചെലവാക്കൽ ശീലമാണ് ഭാര്യയെ കൊല്ലാൻ തീരുമാനിച്ചതെന്നാണ് അജയ് പൊലീസിന് നൽകിയ മൊഴി. സുഹൃത്തിന് 2.50 ലക്ഷം രൂപയ്ക്ക് അജയ് ക്വട്ടേഷൻ നൽകിയാണ് കൃത്യം നടത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയുള്ളതിനാലാണ് സുഹൃത്ത് ക്വട്ടേഷൻ ഏറ്റെടുത്തത്. ഇതിനായി സെക്കൻഡ് ഹാൻഡ് എസ്‌യുവിയാണ് ഉപയോഗിച്ചെന്നും പൊലീസ് വ്യക്തമാക്കി.
പ്രണയം, വിവാഹം, കൊലപാതകം
2017 ൽ ഗ്വാളിയോറിൽ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അജയ്, ദുർഗാവതിയെ കണ്ടുമുട്ടുന്നത്. കോവിഡ് കാലത്ത് 2021 ൽ ദുർഗാവതിയെ വീട്ടുകാർ മറ്റൊരു വിവാഹം കഴിപ്പിച്ചു. അടുത്ത വർഷം അജയനും വിവാഹം കഴിച്ചു. പക്ഷേ ഭാര്യ മാറി താമസിക്കുകയായിരുന്നു. പിന്നീട് വിവാഹ ബന്ധം വേർപ്പെടുത്തിയ ദുർഗാവതി ഗ്വാളിയാറിലെത്തുകയും അജയുമായി ബന്ധം തുടരുകയും ചെയ്തു. 2023 ൽ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയും ഒന്നിച്ച് താമസിക്കാനും ആരംഭിച്ചു. എന്നാൽ ദുർഗാവതിയുടെ ഉയർന്ന ജീവിത ചെലവിൽ സഹികെട്ടാണ് അജയ് കൃത്യം നടപ്പാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.