കൊല്ലപ്പെട്ട സുഭദ്ര, പ്രതികളായ നിതിന്‍ മാത്യൂസ്, ശര്‍മിള

ആലപ്പുഴ കലവൂരില്‍ വയോധിക സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികള്‍ ആലപ്പുഴയില്‍ മാത്രമല്ല ഉഡുപ്പിയിലും സ്വര്‍ണം പണയം വച്ചു. നിതിന്‍ മാത്യുവിനും ശര്‍മിളയ്ക്കുമായി ഉഡുപ്പിയിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം, പ്രതികള്‍ ആലപ്പുഴ തുറവൂര്‍ ഭാഗത്ത് താമസിച്ചതായി സ്ഥിരീകരണം. ഒരു ദിവസം താമസിച്ച വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കൊലയ്ക്ക്ശേഷം ഇവിടെ എത്തിയതാകാമെന്ന് നിഗമനം. ആലപ്പുഴ ജില്ലയിലും പ്രതികള്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടത്തി.

അതേസമയം, പ്രതികൾക്കായി ഇതര സംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കൂടുതൽ ആളുകളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം എന്ന്, എങ്ങിനെ എന്നുള്ള കാര്യങ്ങൾ വ്യക്തമാകാൻ ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടം നിർണായകമാകും. ആലപ്പുഴ കലവൂർ കോർത്തുശേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന നിതിൻ മാത്യുസിനും ശർമിളക്കുമായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇവർ ഉഡുപ്പിയിലേക്ക് കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് അന്വേഷണം. ഉഡുപ്പി  സ്വദേശിനിയായ ശർമിള 

കൊച്ചിയിൽ ഏറെക്കാലം ജോലി ചെയ്തു. ഈ കാലയളവിൽ ആണ് ശർമിള സുഭദ്രയും ആയി സൗഹൃദത്തിൽ ആകുന്നത്. ശർമിളയുടെ പശ്ചാത്തലവും നിതിൻ മാത്യൂസിനെ ഇവർ പരിചയപെട്ടത് എങ്ങിനെ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കടവന്ത്രയിൽ നിന്ന് ആലപ്പുഴ കോർത്തുശ്ശേരിയിലെ വാടകവീട്ടിൽ എത്തിച്ച സുഭദ്രയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. കാണാതായി തൊട്ടടുത്ത ദിവസം തന്നെ കൊലപാതകം നടന്നിരിക്കാം എന്നാണ് നിഗമനം.

കോർത്തുശ്ശേരിയിലെ വാടക വീടിന് പിൻവശത്ത് കുഴിച്ചിട്ട മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് പോലീസ് പുറത്തെടുത്തത്. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നും, എന്ന് കൊലപാതകം നടന്നെന്നും വ്യക്തമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ സ്ഥിരീകരണം ലഭിക്കാൻ ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടം നിർണായകമാകും. 73 കാരിയായ വയോധികയെ സ്വർണ്ണം തട്ടിയെടുക്കാൻ ആയി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കൊലപാതകത്തിൽ കൂടുതൽ പേരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. 

ENGLISH SUMMARY:

Alappuzha Subhadra murder case investigation updates: Accused pawned gold in Udupi too