കൊല്ലം ഒായൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുെട അപേക്ഷയിലാണ് കോടതിയുടെ അനുമതി. അതേസമയം കേസിലെ രണ്ടാംപ്രതി എം.ആര്‍. അനിതകുമാരിക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒന്നാംപ്രതി കെ.ആര്‍. പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഒായൂര്‍ കേസില്‍ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് തുടരന്വേഷണം. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നതെന്ന് കുട്ടിയുടെ അച്ഛന്റെ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. ഇതന്വേഷിക്കാനാണ് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ ആറിന് തുടര്‍അന്വേഷണ അപേക്ഷ നല്‍കിയത്. പത്തുദിവസമാണ് തുടരന്വേഷണത്തിന് കോടതി അനുമതി. പ്രതികളുടെ ജാമ്യാപേക്ഷകളും കോടതി പരിഗണിച്ചു. ഒന്നാംപ്രതി ചാത്തന്നൂര്‍ സ്വദേശി കെആര്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തളളി. രണ്ടാംപ്രതി പത്മകുമാറിന്റെ ഭാര്യ എംആര്‍ അനിതകുമാരിക്ക് കോടതി ജാമ്യം അനുവദിച്ചു. ദമ്പതികളുടെ മകളായ മൂന്നാംപ്രതി അനുപമയ്ക്ക് ഹൈക്കോടതി ജൂലൈയില്‍ ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം നവംബര്‍ ഇരുപത്തിയേഴിനാണ് പ്രതികള്‍ കുട്ടിയെ തട്ടിയെടുത്തത്. സാമ്പത്തിക ബാധ്യത തീർക്കാൻ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യത്തിനായി തടവിൽ പാർപ്പിച്ചെന്നാണ് കേസ്.