murder-verdict

TOPICS COVERED

കൊച്ചി ചോറ്റാനിക്കരയിൽ 4 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. പ്രതിക്കെതിരെ വിചാരണ കോടതി ചുമത്തിയിരുന്ന കൊലപാതക കുറ്റം ഹൈക്കോടതി റദ്ദാക്കി. മനഃപൂർവമല്ലാത്ത നരഹത്യയും ഗൂഡാലോചന കുറ്റവും ചുമത്തിയാണ് കേസിലെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ചോറ്റാനിക്കരയിൽ 4 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ എറണാകുളം മീമ്പാറ കൊന്നംപറമ്പില്‍ രഞ്ജിത്തിന്‍റെ വധശിക്ഷയാണ് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചത്. കൊലപാതകം ചെയ്തു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ശിക്ഷയിൽ ഇളവ് നൽകിയത്. രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയുര്‍ ആലുങ്കല്‍ റാണി, സുഹൃത്ത്  ബേസിൽ കെ.ബാബു എന്നിവർക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു.  

2013 ഒക്ടോബർ 29ന് അമ്മയും 2 കാമുകന്മാരും ചേർന്ന് 4 വയസ്സുകാരിയെ കൊലപ്പെടുത്തി എന്നാണ് കേസ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമാകുമെന്ന് കരുതി മൂവരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കൊലപാതകുറ്റം ഒഴിവാക്കിയെങ്കിലും, പ്രതികൾ ഗൂഡാലോചന നടത്തി എന്നും കുട്ടിയുടെ മരണത്തിൽ അറിവുണ്ട് എന്നതിനും മതിയായ സാഹചര്യതെളിവുകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടിയുടെ മൃതദേഹം മറവു ചെയ്യുകയും ചെയ്തു. ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്സോ കേസും, കുട്ടിയുടെ അമ്മയ്ക്കെതിരെ ചുമത്തിയ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.