(Video grab : @BesuraTaansane/X)
ലൈംഗിക പീഡനക്കേസിന് പിന്നാലെ പഞ്ചാബിൽ നിന്നുള്ള പ്രസംഗകനും പാസ്റ്ററുമായ ബജീന്ദർ സിങ് സ്ത്രീയെ ആക്രമിക്കുന്ന വിഡിയോ പുറത്ത്. ഒരു ഓഫീസില്‍ നടന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യുവാക്കളും സ്ത്രീകളും ചെറിയ കുട്ടിയുമിരുന്ന ഹാളിലായിരുന്നു ബജീന്ദറിന്‍റെ ആക്രമം.
ആദ്യം പുരുഷന്മാര്‍ക്ക് നേരെ ഇയാള്‍ കനമേറിയ വസ്തു എറിയുകയായിരുന്നു. എല്ലാവരുടേയും നേരെ ആക്രോശിച്ച ശേഷം ചെറിയ കുഞ്ഞുമായിരുന്ന സ്ത്രീക്ക് നേരെയും പേപ്പറുകള്‍ എറിഞ്ഞു. ഇത് ചോദ്യം ചെയ്യാന്‍ എഴുന്നേറ്റ് വന്ന സ്ത്രീയുടെ മുഖത്ത് ഇയാള്‍ നിരവധി തവണ അടിച്ചു. ഇവരുടെ കഴുത്തിന് പിടിക്കുകയും തള്ളിയിടുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 28നാണ് ലക്ഷകണക്കിന് അനുയായികളുള്ള പാസ്റ്ററിനെതിരെ ബിജേന്ദർ സിങ്ങിനെതിരെ കപൂർത്തല സിറ്റി പൊലീസ് സ്റ്റേഷനിൽ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തത്. 22കാരിയുടെ പരാതിയിലായിരുന്നു കേസ്. ജലന്ധറിലെ താജ്‌പുർ ഗ്രാമത്തിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗ്ലോറി ആൻഡ് വിസ്ഡത്തിൻറെ തലവനാണ് ബിജേന്ദർ സിങ്.
17 വയസുള്ളപ്പോഴാണ് താൻ ആദ്യമായി ബിജേന്ദറിന്റെ പള്ളിയിൽ പോകാൻ തുടങ്ങിയതെന്നും 2022 മുതല്‍ വർഷങ്ങളായി ലൈംഗിക പീഡനത്തിന് ഇരയായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പാസ്റ്റർ മെസജുകൾ അയയ്ക്കുക പതിവായിരുന്നു.
ഞായറാഴ്ചകളിൽ യുവതിയെ പള്ളിയിലെ ക്യാബിനിൽ ഒറ്റയ്ക്കു വിളിച്ചുവരുത്തി കെട്ടിപ്പിടിക്കുകയും സ്പർശിക്കുകയും ചെയ്തതായി പരാതിക്കാരി മൊഴിയിൽ പറയുന്നുണ്ട്. അത്ഭുത രോഗശാന്തി നൽകുമെന്ന് സ്വയം അവകാശപ്പെടുന്ന ഇയാൾ ലോകമെമ്പാടുമുള്ള 260 പള്ളികളുടെ അധ്യക്ഷനാണെന്നാണ് സ്വയം അവകാശപ്പെടുന്നത്.