ബെംഗളുരു നഗരത്തില്‍ മോഷ്ടാക്കളുടെ വിളയാട്ടം. റോഡരികില്‍ പാര്‍ക്കു ചെയ്ത കാറുകളുടെ ചില്ല് തകർത്ത് ലാപ്‍ടോപ്പുകളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു. ആഡംബര കാറുകള്‍ മാത്രം ലക്ഷ്യം വച്ചു കവർച്ച നടത്തുന്ന സംഘമാണു പിന്നിലെന്നാണു സൂചന
നഗര ഹൃദയമായ ഇന്ദിരാ നഗർ 100 ഫീറ്റ് റോഡില്‍ നിന്നാണ് ഈ ദൃശ്യങ്ങൾ. ഇടതടവില്ലാതെ ആളുകളും വാഹനങ്ങളും കടന്നുപോകുന്ന റോഡില്‍ നിര്‍ത്തിയിട്ട കാറുകളിലാണിങ്ങനെ കള്ളന്‍ ഒരുകൂസലുമില്ലാതെ കൊള്ള നടത്തുന്നത്. സൈലൻസർ ഘടിപ്പിച്ച ഡ്രില്ലർ ഉപയോഗിച്ചു സമര്‍ത്ഥമായി കാറുകളുടെ ചില്ലു തകർത്താണു ഓരോ കവര്‍ച്ചയും.
ലാപ്ടോപ്പുകളും ബാഗുകള്‍, വിലയേറിയ മ്യൂസിക് സിസ്റ്റങ്ങള്‍ തുടങ്ങി കാറിലുള്ളതെല്ലാം കവര്‍ന്നാണു സംഘം സ്ഥലം വിട്ടത്.
സമീപത്തെ കടകളിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചായിരുന്നു കവര്‍ച്ച. സംഘത്തില്‍പെട്ട ഒരാൾ സുരക്ഷാ ജീവനക്കാര്‍ക്ക് അടുത്തെത്തി സംസാരിച്ചിരുന്ന് ശ്രദ്ധ മാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ മാസം 22നു നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങൽ സഹിതം കാർ ഉടമകളിൽ ഒരാൾ സമൂഹ മാധ്യമത്തിൽ വിവരം പങ്കു വച്ചതോടെയാണു പുറത്തറിയുന്നത്. ദൃശ്യങ്ങള്‍ പുറത്തായതിനു പിന്നാലെ ബെംഗളുരു പൊലീസ് അന്വേഷണം തുടങ്ങി.