പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പ് രീതിയില്‍ കവർച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പുതുശ്ശേരി നടത്തറ ചീനിക്കൽ വീട്ടിൽ സരിത എന്നറിയപ്പെടുന്ന സംഗീത, കൊല്ലങ്കോട് സ്വദേശി പ്രഭു എന്ന സുനിൽകുമാർ എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.
സരിതയെ പാലക്കാട്ടെ ലോഡ്ജിൽ നിന്നും സുനിൽകുമാറിനെ കൊല്ലങ്കോട്ടു നിന്നുമാണ് പൊലീസ് പിടികൂടിയത്. തട്ടിപ്പിനിരയായ ജ്യോത്സ്യന്‍റെ അയൽവാസി കൂടിയായ സുനിൽകുമാറാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് എത്തിച്ചത്.
തട്ടിപ്പ് നടത്തുന്നതിനായി കല്ലാണ്ടിച്ചള്ളയിലെ വീട് തിരഞ്ഞെടുത്തതും ജ്യോത്സ്യനെ ഇങ്ങോട്ട് കൊണ്ടുവരാനായി നിർദ്ദേശിച്ചതും സരിതയാണെന്നും പൊലീസ് പറഞ്ഞു. കേസില്‍ മൂന്നുപേരെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.