തെന്മലയിലെ ഉള്‍വനത്തില്‍ കയറിയ യുവാക്കള്‍, ചന്ദനമരങ്ങൾ മുറിച്ചുകടത്തിയത് പുഷ്പ സ്റ്റൈലില്‍ ശെന്തുരുണി നദിയിലൂടെ. ചെക്ക് പോസ്റ്റ് വെട്ടിക്കാനായാണ് തമിഴ്നാട്ടുകാരായ യുവാക്കള്‍ കടമാൻപാറയിൽ നിന്ന് നദിയിലൂടെയും ഇടവഴികളിലൂടെയും ചന്ദനം കടത്തിയത്. കൊടുംകാട്ടില്‍ ക്യാമറയുണ്ടെന്ന് അറിയാതെയായിരുന്നു സിനിമാ സ്റ്റൈല്‍ മോഷണം. ചെങ്കോട്ട കർക്കുടി അണ്ണാ തെരുവ് സ്വദേശികളായ അജിത്ത് കുമാർ (22), കുമാർ (35), മണികണ്ഠൻ (27) എന്നിവരാണ് ക്യാമറയില്‍ കുടുങ്ങിയത് വഴി പിടിക്കപ്പെട്ടത്.
കോട്ടവാസൽ വഴി വനത്തിലൂടെ നടന്ന്, ശെന്തുരുണി നദി നീന്തിക്കടന്നാണ് മോഷ്ടാക്കൾ കടമാൻപാറയിലെത്തിയിരുന്നത്. മരം വെട്ടി തിരികെ കൊണ്ടുപോകാന്‍ പാകത്തില്‍ ചെറിയ ചെറിയ കഷണങ്ങളാക്കി, ശെന്തുരുണി നദി നീന്തിക്കടന്ന് ഇടവഴികളിലൂടെയാണ് ചന്ദനക്കടത്ത് പൊടിപൊടിച്ചിരുന്നത്. തിങ്ങിഞെരുങ്ങിയ വനമായതിനാൽ കണ്ണിൽപ്പെടില്ല എന്നതായിരുന്നു ഇവരുടെ ആത്മവിശ്വാസം. എന്നാല്‍ ക്യാമറക്കണ്ണുകളെ കബളിപ്പിക്കാന്‍ ഈ സംഘത്തിനായില്ല.
മരങ്ങൾ വെട്ടാനും ചീവാനുമുള്ള റോപ്പ്, പലതരം കോടാലികള്‍ എന്നിവയുമയാണ് സംഘം എത്തുന്നത്. കാട്ടിലൂടെയുള്ള യാത്ര ബുദ്ധിമുട്ടായതിനാല്‍, ഒരുതവണ എത്തുമ്പോൾ ഇവര്‍ ദിവസങ്ങളോളം വനത്തിൽ തന്നെ തങ്ങും. വനപാലകർ കാര്യമായി പരിശോധനയ്ക്ക് ഇറങ്ങാത്ത രാത്രി നേരങ്ങളിലാകും മരം മുറി. വനപാലകർ കണ്ടെത്താതിരിക്കാന്‍ മൂട് സഹിതമാണ് ചന്ദനമരം വെട്ടിയെടുക്കുന്നത്. മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് നീക്കി മണ്ണിൽ കുഴിച്ചിട്ട ശേഷം കരിയില കൊണ്ട് മൂടാറാണ് പതിവ്.
ചന്ദനത്തടി ചീവി കാതൽ മാത്രമെടുത്ത് ചെറിയ കഷണങ്ങളാക്കിയാണ് ശെന്തുരുണി നദിയിലൂടെ കടത്തുന്നത്. വന്നതുപോലെ വനത്തിനുള്ളിലെ ശെന്തുരുണി നദി നീന്തിക്കടന്ന് അതിർത്തിക്ക് സമീപമെത്തും. പിന്നെ ഇടവഴികളിലൂടെ ചെക്ക് പോസ്റ്റിലെത്താതെ തമിഴ്നാട്ടിലെ പുളിയറ ഭാഗത്ത്
സേഫായി എത്തും. അവിടെ തടി കൊണ്ടുപോകാൻ ആളെത്തും. മരം മുറിക്കുന്നതും അതിർത്തിയിലെത്തിക്കുന്നതും ചന്ദനക്കൊള്ള റാക്കറ്റിലെ അവസാന കണ്ണികൾ മാത്രമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ചിലപ്പോൾ മുറിച്ച എല്ലാ മരങ്ങളും ചീവി കാതലെടുക്കാൻ സാവകാശം ലഭിക്കാതെ വരും. അപ്പോൾ അവശേഷിക്കുന്ന മരങ്ങളും ആയുധവും സേഫായി മണ്ണിൽ കുഴിച്ചിട്ട ശേഷമാകും സംഘം വനത്തിന് പുറത്ത് കടക്കുക. കടമാൻപാറ ഭാഗത്ത് മാത്രം ഇപ്പോൾ ആയിരത്തോളം ചന്ദനമരങ്ങളുണ്ടെന്നാണ് വിവരം. ഈ ഭാഗത്ത് ചന്ദനമരങ്ങളുടെ എണ്ണം കുറഞ്ഞതോടെയാണ് വനംവകുപ്പ് പരിശോധന കര്‍ശനമാക്കിയത്.
കഴിഞ്ഞ 17നാണ് ഇവർ ചന്ദന മരങ്ങൾ മുറിച്ചുകടത്തിയത്. ഉള്‍വനത്തില്‍ പലയിടത്തും വലിയ ചന്ദന മരങ്ങള്‍ മിസ്സിങ്ങാണെന്ന് മനസിലാക്കിയ വനപാലകര്‍ വനത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറ പരിശോധിച്ചപ്പോഴാണ് പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചത്. തുടര്‍ന്ന് തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷാനവാസിന്റെ നേതൃത്വത്തിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ ചെങ്കോട്ട കർക്കുടി അണ്ണാമലൈ തെരുവിൽ നിന്ന് പൊക്കുകയായിരുന്നു.
വെട്ടിയ ചന്ദനമരങ്ങളിൽ രണ്ടെണ്ണം വനത്തിൽ ഉപേക്ഷിച്ചെന്ന് പ്രതികൾ വെളിപ്പെടുത്തി. ഒരെണ്ണം പിന്നീട് വന്ന് എടുക്കാനായി വനത്തിൽ തന്നെ കുഴിയെടുത്ത് സേഫായി മൂടി. വെട്ടി കഷണങ്ങളാക്കി തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടു പോയ മരങ്ങളുടെ കുറച്ച് ഭാഗം കണ്ടെടുത്തു. വനത്തിൽ കുഴിച്ചിട്ട മരവും മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും തെളിവെടുപ്പിൽ പ്രതികള്‍ കാട്ടിക്കൊടുത്തു. ആര്യങ്കാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനോജ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.