കൊല്ലത്ത് ചന്തയിൽ നിന്ന് മീന്‍ വാങ്ങി നടന്നുപോയ സ്ത്രീയെ പട്ടാപ്പകല്‍ പിക്കപ്പ് വാനില്‍ കയറ്റി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്ലം കുന്നത്തൂരാണ് സംഭവം. മാനസിക പരിമിതിയുള്ള 40 വയസുകാരിയെയാണ് വാഹനത്തിൽ ബലമായി പിടിച്ചു കയറ്റി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ കല്ലട ഐത്തോട്ടുവ സാലു ഭവനിൽ ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ഞിലിമൂട് ചന്തയിൽ നിന്ന് മീന്‍ വാങ്ങിയ ശേഷം, കാരാളിമുക്ക് ഭാഗത്തേക്ക് നടന്നു പോകവേ കഴിഞ്ഞ ദിവസമാണ് യുവതി ആക്രമണത്തിനിരയായത്.
യുവതിക്ക് സമീപം പിക്കപ്പ് വാൻ നിറുത്തിയ ശേഷം, ശ്രീകുമാര്‍ അവരെ ചായ കുടിക്കാൻ വിളിക്കുകയായിരുന്നു. ചായ വേണ്ട എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയപ്പോൾ അയാള്‍ വാനിന്‍ നിന്നിറങ്ങി നിര്‍ബന്ധിച്ചു. എന്നിട്ടും യുവതി വഴങ്ങാതായതോടെ ബലമായി വാഹനത്തിൽ പിടിച്ചു കയറ്റി കുറ്റിയിൽമുക്ക് ഭാഗത്ത് എത്തിച്ച് ഉപദ്രവിക്കുകയുമായിരുന്നു.
സമീപത്തെ കടകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച്, ശാസ്താംകോട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകുമാറന്‍റെ മുഖം വ്യക്തമായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.