A cloud of smoke billows as destroyed buildings are pictured in the northern Gaza Strip from across the border in southern Israel on March 18, 2025. Israel on March 18 unleashed its most intense strikes on the Gaza Strip since a January ceasefire, with rescuers reporting 220 people killed, and Hamas accusing Benjamin Netanyahu of deciding to "resume war" after a deadlock on extending the truce. (Photo by Menahem KAHANA / AFP)
330 പലസ്തീനികളുടെ ജീവനെടുത്ത ഗാസയിലെ ആക്രമണത്തോടെ സ്വന്തം പൗരന്‍മാരുടെ ജീവന്‍ ബലി കഴിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചെന്ന് ഹമാസിന്‍റെ കുറ്റപ്പെടുത്തല്‍. ഇത്തരത്തിലാണ് ഇസ്രയേലിന്‍റെ പെരുമാറ്റമെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാത്രമാകും ഭവിഷ്യത്തുകള്‍ക്കെല്ലാം ഉത്തരവാദിയെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി. ഭാവിയിലെ വെടിനിര്‍ത്തല്‍ ഉടമ്പടികളുടെ ഭാവി എന്താകുമെന്ന ചോദ്യംവും ഹമാസ് ഉയര്‍ത്തുന്നു. യുദ്ധം പുനരാരംഭിക്കാനുള്ള നെതന്യാഹുവിന്‍റെ തീരുമാനം ശേഷിക്കുന്ന ബന്ദികളുടെ ജീവനെടുക്കാന്‍ പോന്നതാണെന്ന് ഹമാസ് വക്താവ് ഇസാത് അല്‍ റിഷ്ഖ് പറഞ്ഞു. ഇസ്രയേലിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മറച്ച് പിടിക്കാനുള്ള തരംതാണ തന്ത്രമാണ് മനപ്പൂര്‍വമുള്ള ഇത്തരം സംഘര്‍ഷം സൃഷ്ടിക്കലുകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനുവരിയില്‍ തുടങ്ങിയ വെടിനിര്‍ത്തലിന് ശേഷം ഇതാദ്യമായാണ് ഗാസയില്‍ ഇത്ര രൂക്ഷമായ ആക്രമണം ഉണ്ടാകുന്നത്.
റമസാന്‍ മാസത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മുന്‍പ് ഇസ്രയേല്‍ ആശയവിനിമയം നടത്തിയിരുന്നുവെന്ന് യുഎസ് സ്ഥിരീകരിച്ചു. സൈനിക നടപടി ആരംഭിക്കുന്നതായും സ്കൂളുകളെല്ലാം അടച്ചു പൂട്ടുന്നതായും സൈന്യം ഇന്ന് പുലര്‍ച്ചെയാണ് അറിയിച്ചതും. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും സന്നദ്ധ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പടെ 330 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയിലുമാണ്.
അതേസമയം, ബന്ദികളെ വിട്ടയയ്ക്കണമെന്ന നിരന്തര ആവശ്യം ഹമാസ് തള്ളിയതിനെ തുടര്‍ന്നാണ് ആക്രമണം നടത്തേണ്ടി വന്നതെന്ന് നെതന്യാഹുവിന്‍റെ ഓഫിസ് അവകാശപ്പെട്ടു. കൂടുതല്‍ കരുത്തോടെ ഹമാസിനെതിരെ തിരിച്ചടി ആരംഭിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിക്കാനുള്ള നെതന്യാഹുവിന്‍റെ തീരുമാനമാണ് ഗാസയില്‍ നടപ്പിലായതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നിവരുടെ മധ്യസ്ഥതയിലാണ് ജനുവരിയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഇത് മാര്‍ച്ച് ആദ്യവാരം അവസാനിക്കുകയും ചെയ്തു.
2023 ഒക്ടോബറില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് യുദ്ധം തുടങ്ങിയത്. രണ്ടുവര്‍ഷത്തോളം നീണ്ട യുദ്ധത്തില്‍ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് താല്‍കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. മിന്നലാക്രമണത്തിന് പിന്നാലെ ബന്ദികളാക്കി കൊണ്ടുപോയവരില്‍ ഇനിയും 59 പേരെങ്കിലും ഹമാസിന്‍റെ പക്കല്‍ ശേഷിക്കുന്നുണ്ടെന്നാണ് ഇസ്രയേലിന്‍റെ കണക്ക്. ഇസ്രയേല്‍ ജയിലുകളിലുണ്ടായിരുന്ന പലസ്തീനി രാഷ്ട്രീയ തടവുകാരെ വിട്ടയച്ചതിന് പകരമായി ശേഷമുള്ളവരെ ഹമാസ് മോചിപ്പിച്ചിരുന്നു.